രാഹുൽ ഗാന്ധിയുടെ പത്രികയിലെ അവ്യക്തത; സൂക്ഷ്മ പരിശോധന ഇന്ന്

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നാമ നിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. രാഹുലിന് ഇരട്ട പൗരത്വം ഉണ്ടെന്ന ആരോപണത്തെ തുടർന്ന് സൂക്ഷ്മ പരിശോധന ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. രാഹുലിന് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നും അതിനാൽ നാമനിർദേശ പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി ധ്രുവ് ലാലാണ് പരാതി നൽകിയത്. ഇക്കാര്യത്തിൽ അമേഠിയിലെ ജില്ലാ വരണാധികാരി ഇന്ന് തീരുമാനം എടുക്കും.
ബ്രിട്ടിനിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനിയുടെ സർട്ടിഫിക്കറ്റിൽ ബ്രിട്ടീഷ് പൗരൻ ആണെന്ന് രാഹുൽ പറയുന്നുണ്ടെന്നും, ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമാണ് ധ്രുവ് ലാൽ ആവശ്യപ്പെട്ടത്. രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സംശയങ്ങളുണ്ടെന്നും ഒറിജനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ധ്രുവ് ലാൽ ആവശ്യപ്പെട്ടിരുന്നു.
രാഹുൽഗാന്ധിയുടെ സത്യവാങ്മൂലത്തിൽ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ടയിരുന്നു. രാഹുൽഗാന്ധിയുടെ നാമനിർദേശ പത്രികയെ ചൊല്ലി ഇത്രയേറെ തടസവാദങ്ങൾ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here