തിരുവനന്തപുരത്തും കൊല്ലത്തും കള്ളവോട്ട്
തിരുവനന്തപുരത്തും കൊല്ലത്തും കള്ളവോട്ട് നടന്നതായി വിവരം. തിരുവനന്തപുരം പാൽകുളങ്ങര യു പി സ്‌കൂളിലെ 37-ാം ബൂത്തിലാണ് കള്ളവോട്ട് നടന്നത്. പൊന്നമ്മാൾ ഭഗവതി എന്ന 78 കാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. വോട്ടിന് കൈയിൽ മഷി പുരട്ടിയ ശേഷം വോട്ട് ചെയ്യുന്നത് നിഷേധിച്ചുവെന്നും മറ്റൊരാൾ ഇതേ പേരിൽ വോട്ടു ചെയ്‌തെന്ന് ബൂത്ത് ഏജന്റുമാർ അറിയിച്ചതിനെത്തുടർന്നാണ് വോട്ടു നിഷേധിച്ചതെന്ന് പൊന്നമ്മാൾ പറയുന്നു.
കൊല്ലം പട്ടത്താനത്താണ് കള്ളവോട്ട് റിപ്പോർട്ട് ചെയ്തത്. പട്ടത്താനം ഗവ. എസ്എൻഡിപി യുപി സ്‌കൂളിലാണ് കള്ളവോട്ട് നടന്നത്. പട്ടത്താനം സ്വദേശിനി മഞ്ജുവിന്റെ വോട്ടാണ് രാവിലെ ഏഴരയോടെ മറ്റാരോ രേഖപ്പെടുത്തിയത്. വോട്ടറായ മഞ്ജു പോളിങ് സ്‌റ്റേഷനിലെത്തിയെങ്കിലും തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന് സംശയമുയർന്നു. തുടർന്നു നടന്ന പരിശോധനയിൽ പോളിങ് ഏജന്റ് കള്ളവോട്ട് കണ്ടെത്തി. മഞ്ജു പരാതിപ്പെട്ടതിനെ തുടർന്ന് ടെന്റർ വോട്ടിങ്ങ് നടത്താൻ അനുവദിച്ചു. കള്ളവോട്ട് ചെയ്തവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്ന് മഞ്ജു പറഞ്ഞു. ആരാണ് കള്ളവോട്ട് ചെയ്തതെന്ന് അറിയില്ലെന്ന് ബൂത്ത് ലെവൽ ഓഫീസർ പറഞ്ഞു. സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്ന് കൊല്ലം ജില്ലാകലക്ടറും അറിയിച്ചു.
അതേസമയം, കൊല്ലം കിളികൊല്ലൂരിൽ പോളിങ് സ്‌റ്റേഷനിൽ എത്തിയ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. കിളികൊല്ലൂർ സ്വദേശി മണിയാണ് മരിച്ചത്. പോളിങ് സ്‌റ്റേഷനിൽ കുഴഞ്ഞുവീണ മണിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വോട്ടിങ് മെഷീൻ പണിമുടക്കിയതിനെ തുടർന്ന് കൊല്ലത്തെ 15 പോളിങ് സ്‌റ്റേഷനുകളിൽ ഒരു മണിക്കൂർ വൈകിയാണ് വോട്ടിങ് ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here