259 അന്തർസംസ്ഥാന ബസുകളിൽ ക്രമക്കേട് കണ്ടെത്തി; ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കുമെന്ന് ഗതാഗത മന്ത്രി
സംസ്ഥാനത്ത് 259 ഓളം വരുന്ന അന്തർസംസ്ഥാന ബസുകളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. 3,74,000 രൂപ പിഴ ഈടാക്കി. 46 ഏജൻസികൾ ക്രമക്കേട് നടത്തിയതായി കണ്ടെത്തി.ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കും. ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ഇന്നലെ മാത്രമാണ് 259 കേസുകളിൽ രജിസ്റ്റർ ചെയ്തത്. അന്തർ സംസ്ഥാന ബസുകളിൽ അധികവും രജിസ്റ്റർ ചെയ്തിരിക്കുന്നത് അരുണാചൽ പ്രദേശിലാണ്. ക്രമക്കേട് കണ്ടെത്തിയിള്ള ബസുകളുടെ ഏജൻസികൾക്ക് നോട്ടീസ് നൽകി. നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ നടപടി സ്വീകരിക്കും. നിലവിൽ ലൈസൻസ് നൽകുന്നതിന് വ്യവസ്ഥാപികമായ നിയമങ്ങളില്ല. ലൈസൻസിന്റെ നിയമങ്ങൾ പുതുക്കിക്കൊണ്ടുള്ള നടപടികളിലേക്ക് കടക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.
ചരക്ക് വാഹനമായി കോൺട്രാക്ട് കെയറേജുകളെ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിന് പൊലീസിന്റേയും നികുതി വകുപ്പിന്റേയും സഹായം തേടും. ഇതിലൂടെ നിയമ ലംഘനവും നികുതിവെട്ടിപ്പും കണ്ടുപിടിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ക്രമക്കേട് കണ്ടെത്തിയ പല ബസുകളിലുംസ്പീഡ് ഗവർണർ സ്ഥാപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഏത് സംസ്ഥാനത്തുള്ളവരായാലും കേരളത്തിൽ എത്തുമ്പോൾ സ്പീഡ് ഗവർണർ സ്ഥാപിക്കണം. കേരളത്തിൽ സർവീസ് നടത്തുന്ന ഇന്ത്യയിൽ എവിടെ രജിസ്റ്റർ ചെയ്ത വാഹനമായാലും ജിപിഎസ് ഘടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് ജൂൺ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹോട്ടോർ വാഹന വകുപ്പ് കോൺട്രാക്ട് കെയറേജുകൾക്ക് നിലവിൽ നിശ്ചിത നിരക്ക് തീരുമാനിച്ചിട്ടില്ല. നിശ്ചിത നിരക്ക് നിശ്ചയിക്കാമോ, എത്രത്തോളമായിരിക്കണം, ഏത് രീതിയിൽ നിശ്ചയിക്കണം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനോട് വിവരം ആരായുമെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here