Advertisement

കേരളം രാജ്യത്ത് ഏറ്റവും സമാധാനമുള്ള സംസ്ഥാനം; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

April 26, 2019
Google News 1 minute Read

കേരളത്തിൽ ബിജെപി പ്രവർത്തകർ ജീവൻ പണയപ്പെടുത്തിയാണ് കഴിയുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം രാജ്യത്ത് ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണെന്നും സംഘപരിവാറിൽപ്പെട്ട അക്രമികൾക്ക് യുപിയിലും ഗുജറാത്തിലും കിട്ടുന്ന പരിരക്ഷ കേരളത്തിൽ ലഭിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തെയും കേരളജനതയെയും ഇത്തരത്തിലുള്ള വ്യാജപ്രചാരണത്തിലൂടെ പ്രധാനമന്ത്രി അവഹേളിക്കുകയാണെന്നും ഇത്തരം പരാമർശങ്ങൾ പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേർന്നതല്ലെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേർന്നതല്ല കേരളത്തെക്കുറിച്ചു നരേന്ദ്ര മോഡി വാരാണസിയിൽ നടത്തിയ പരാമർശങ്ങൾ. കേരളത്തിൽ ബി.ജെ.പി.ക്കാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്? ഏതു ബിജെപിക്കാരനാണ് പുത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്?

രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാന പാലനവുമുള്ള കേരളത്തെയും കേരളജനതയേയും പ്രധാനമന്ത്രി തന്നെ ഇത്തരത്തിൽ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാർഹമാണ്. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നു കേന്ദ്ര സർക്കാരിൻറെ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരം അബദ്ധ പ്രസ്താവന നടത്തുന്നതിനു മുൻപ് ആ കണക്കു നോക്കാൻ പ്രധാനമന്ത്രി തയാറാകാഞ്ഞത് അത്ഭുതകരമാണ്.

സംഘപരിവാറിൽപെട്ട അക്രമികൾക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യുപിയും ഗുജറാത്തും ഉൾപ്പെടെ ബി.ജെ.പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തിൽ ലഭിക്കില്ല. ഇവിടെ സംഘ പരിവാറിന് പ്രത്യേക നിയമമില്ല. അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും.

വർഗീയത ഇളക്കിവിട്ട് സമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും തകർക്കാൻ ആർ.എസ്.എസ്. നേതൃത്വത്തിൽ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാണ് അത്തരം കലാപനീക്കങ്ങളെ പ്രതിരോധിക്കുന്നത്. വർഗീയതയുടെയും വിദ്വേഷത്തിൻറെയും ശക്തികൾക്ക് കേരളത്തിൽ മാത്രമല്ല, രാജ്യത്താകെ ഈ തെരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിക്കും എന്ന ഭീതിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പ്രേരണയാകുന്നത്.

എന്തു നുണയും പ്രചരിപ്പിക്കാൻ മടിയില്ലാത്ത കൂട്ടരാണ് ആർ.എസ്.എസ്. നുണ പ്രചരിപ്പിക്കുന്നതിന് അവർക്ക് പ്രത്യേക രീതിയും സംവിധാനവുമുണ്ട്. രാജ്യത്തിൻറെ പലഭാഗത്തും ഇക്കൂട്ടർ വർഗ്ഗീയ ലഹളകൾ ഉണ്ടാക്കിയത് നുണ പ്രചരിപ്പിച്ചാണ്. ഇത്തരം നുണകൾ ആവർത്തിക്കാൻ മതസൗഹാർദത്തിനും സമാധാന ജീവിതത്തിനും പേരുകേട്ട കേരളത്തെ പശ്ചാത്തലമാക്കുന്നത് ദൗർഭാഗ്യകരമാണ്.

Read Also; കേരളത്തിലും ബംഗാളിലും ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

വലിയ വെല്ലുവിളികളും ഭീഷണിയും നേരിട്ടാണ് കേരളത്തിൽ ബിജെപിയുടെ പ്രവർത്തനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിലെ ബിജെപി യോഗത്തിൽ പറഞ്ഞിരുന്നു. പ്രവർത്തകർ ജീവൻ പണയം വെച്ചാണ് മുന്നോട്ടു പോകുന്നതെന്നും വോട്ടു തേടി വീട്ടിൽ നിന്നിറങ്ങുന്ന പ്രവർത്തകർ ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here