കേരളത്തിലും ബംഗാളിലും ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിലും ബംഗാളിലും ബിജെപി ഇത്തവണ വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ വെല്ലുവിളികൾ നേരിട്ടാണ് കേരളത്തിലെയും ബംഗാളിലെയും പാർട്ടിയുടെ പ്രവർത്തനം. ജീവൻ പണയം വെച്ചാണ് ഇവിടെ ബിജെപി പ്രവർത്തകർ മുന്നോട്ടു പോകുന്നതെന്നും വോട്ടു തേടി വീട്ടിൽ നിന്നിറങ്ങുന്ന പ്രവർത്തകർ ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.
Read Also; വിശ്വാസസംരക്ഷണത്തിനായി കോടതി മുതൽ പാർലമെന്റ് വരെ പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
വാരാണസിയിലെ ബിജെപി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. രാജ്യത്ത് ഭരണവിരുദ്ധ വികാരം എന്നൊന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അഞ്ച് വർഷം കൊണ്ട് തന്റെ സർക്കാർ വലിയ നേട്ടങ്ങളാണ് രാജ്യത്തുണ്ടാക്കിയത്. നല്ല ഭരണം കാഴ്ച വെയ്ക്കുകയെന്നതാണ് തന്നെ വാരണാസിയിലെ ജനങ്ങൾ എൽപ്പിച്ച ചുമതല . കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് മികച്ച ഭരണം നടത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ഭരണവിരുദ്ധ വികാരത്തിന്റെ സൂചനകൾ പോലുമില്ലാതെയാണ് തന്റെ സർക്കാർ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വാരാണസി മണ്ഡലത്തിൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ബൂത്ത് തല നേതാക്കളുടെ യോഗത്തിൽ മോദി പങ്കെടുത്തത്. തുടർന്ന് കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം നരേന്ദ്രമോദി നാമനിർദേശ പത്രിക സമർപ്പിക്കും. നാമനിർദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായി വാരാണസിയിൽ ആവേശത്തിരയിളക്കി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്നലെ നടന്നിരുന്നു.എൻഡിഎ ഘടക കക്ഷി നേതാക്കളും കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും അടക്കമുള്ളവർ റോഡ് ഷോയിൽ പങ്കെടുത്തു.
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി മുതൽ അസി ഘട്ട് വരെയുള്ള ആറ് കിലോമീറ്റർ ദൂരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയത്. ലങ്കാ ഗേറ്റിന് മുന്നിലുള്ള മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു റോഡ് ഷോ ആരംഭിച്ചത്. ബീഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിധീഷ് കുമാർ, രാംവിലാസ് പാസ്വാൻ, പ്രകാശ് സിംഗ് ബാദൽ, ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ തുടങ്ങിയ എൻഡിഎ നേതാക്കൾക്ക് പുറമെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും റോഡ് ഷോയിൽ പങ്കെടുത്തു. അസി ഘട്ടിൽ നടന്ന ഗംഗ ആരതിയിലും പ്രധാനമന്ത്രി പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here