കെവിൻ കൊല്ലപ്പെട്ടുവെന്ന് മുഖ്യപ്രതി ഷാനു അറിയിച്ചതായി നിർണ്ണായക വെളിപ്പെടുത്തൽ
കെവിൻ കൊല്ലപ്പെട്ടുവെന്ന് മുഖ്യപ്രതി ഷാനു അറിയിച്ചതായി നിർണ്ണായക വെളിപ്പെടുത്തൽ. കേസിലെ അഞ്ചാം പ്രതി ചാക്കോയുടെ സുഹൃത്തും അയൽവാസിയുമായ ലിജോയാണ് മൊഴി നൽകിയത്. കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനകമാണ് ഷാനു ഇക്കാര്യം ഫോണിൽ വിളിച്ചറിയിച്ചതെന്ന് ലിജോ വെളിപ്പെടുത്തി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മൊഴി നൽകിയത്. കേസിലെ ഇരുപത്തിയാറാം സാക്ഷിയാണ് ലിജോ.
കേസിലെ മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരം ഇന്ന് പൂർത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് ലിജോയുടെ വിസ്താരം ആരംഭിച്ചത്. നീനു കെവിന്റെയൊപ്പം പോവുകയാണെന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എഴുതി നൽകിയിരുന്നതായും ലിജോ കോടതിയിൽ മൊഴി നൽകി. കെവിനുമായുള്ള ബന്ധത്തിന് എതിരുനിന്ന നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ വാട്‌സപ്പിൽ കെവിന്റെ ചിത്രങ്ങൾ അയച്ചു നൽകിയതായും ലിജോ സമ്മതിച്ചു. കെവിൻ തീർന്നുവെന്ന് ഷാനു ചാക്കോ മറുപടി നൽകിയതായും ലിജോ കോടതിയെ അറിയിച്ചിരുന്നു. കെവിനും നീനുവുമായുള്ള ബന്ധം നീനുവിന്റെ വീട്ടിൽ അറിഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചാണ് വിസ്താരം നടക്കുന്നത്.
ആദ്യ ദിനത്തിലെ പ്രോസിക്യുഷൻ വിസ്താരത്തിനിടയിൽ മുഖ്യ പ്രതി ഷാനു ചാക്കോ ഉൾപ്പടെ 7 പ്രതികളെ അനീഷ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ നീനുവിന്റെ പിതാവ് ചാക്കോ ഉൾപ്പടെ 3 പ്രതികളെ തിരിച്ചറിയാൻ അനീഷിനായില്ല. ദുരഭിമാനകൊലയുടെ വിഭാഗത്തിൽ പരിഗണിക്കുന്നതിനാൽ ജൂൺ 6 വരെ തുടർച്ചയായാണ് വിചാരണ നടപടികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here