എയ്ഡഡ് സ്‌കൂളുകൾ കുട്ടികളുടെ പേരിൽ വ്യാജ അഡ്മിഷനുണ്ടാക്കാൻ ഉപയോഗിച്ചത് മധ്യവയസ്‌കരുടേയും അന്യസംസ്ഥാനത്തുള്ളവരുടേയും ആധാർ കാർഡ്; 24 എക്‌സ്‌ക്ലൂസീവ്

എയ്ഡഡ് സ്‌കൂളുകൾ കുട്ടികളുടെ പേരിൽ വ്യാജ അഡ്മിഷനുണ്ടാക്കാൻ ഉപയോഗിച്ചത് മധ്യവയസ്‌കരുടേയും അന്യസംസ്ഥാനത്തുള്ളവരുടേയും ആധാർ കാർഡ്. നിലവിലുള്ളതും ഇല്ലാത്തതുമായ യു.ഐ.ഡി എഴുതി ചേർത്താണ് സ്‌കൂൾ അഡ്മിഷൻ രജിസ്റ്ററുണ്ടാക്കിയത്. വിദ്യാഭ്യാസ ഓഫീസർമാരുമായി ഒത്തുചേർന്നാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ രേഖകൾ വ്യക്തമാക്കുന്നു. എന്നിട്ടും ക്രമക്കേട് നടത്തിയവരെയെല്ലാം ഇടതു സർക്കാർ ശിക്ഷയിൽ നിന്നും ഒഴിവാക്കി. 24 എക്‌സ്‌ക്ലൂസീവ്.
വ്യാജ അഡ്മിഷനുണ്ടാക്കി അധ്യാപക നിയമനം നടത്തുന്നതിനാണ് മധ്യവയസ്‌കരുടേയും അന്യസംസ്ഥാനത്തു നിന്നുള്ളവരുടേയും ആധാർ നമ്പർ ഉപയോഗിച്ചത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ വ്യാജ വിദ്യാർത്ഥിപ്രവേശനം തടയാൻ യുഐഡി നിർബന്ധമാക്കിയ ശേഷമാണ് ഈ തട്ടിപ്പ് നടന്നത്.
അഡ്മിഷൻ സമയത്ത് അഡ്മിഷൻ രജിസ്റ്ററിലും ഹാജർ ബുക്കിലും യുഐഡി രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഇതിനു വേണ്ടിയാണ് മധ്യവയസ്‌കരുടേയും അന്യസംസ്ഥാനത്തുള്ളവരുടേയും യുഐഡി ഉപയോഗിച്ചത്. സൂപ്പർ ചെക്ക് സെൽ പരിശോധന നടത്തിയ മൂന്ന് സ്‌കൂളുകളിലാണ് ഇത്തരത്തിൽ ക്രമക്കേട് നടന്നത്. തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ 2018 ൽ ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയിരുന്നു.
ക്രമക്കേടിനു കൂട്ടുനിന്ന അധ്യാപകരുടെ ശിക്ഷയിൽ ഇളവ് നൽകിക്കൊണ്ട്് സർക്കാർ പുറത്തിറക്കിയ ഉത്തരവിലും ഇക്കാര്യം പറയുന്നുണ്ട്്. നിലവിലുള്ളതും ഇല്ലാത്തതുമായ യുഐഡി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നിട്ടും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ശിക്ഷ 2018 ൽ സർക്കാർ ഒഴിവാക്കിക്കൊടുത്തു. വർഷങ്ങളായി നടക്കുന്ന ഈ തട്ടിപ്പ തുടരുന്നതിന്റെ പ്രധാന കാരണവും സർക്കാർ നിലപാടാണ്. ഗൗരവമേറിയ പരാതിയെ തുടർന്ന് തിരുവനന്തപുരത്തെ സൂപ്പർ ചെക്ക് സെൽ പരിശോധന നടത്തിയ 20 സ്‌കൂളുകളിൽ വ്യാപകമായ വ്യാജഅഡ്മിഷൻ കണ്ടെത്തിയിരുന്നു. ഈ സ്‌കൂളുകളിൽ 11 എണ്ണം കൊല്ലത്തും ആറെണ്ണം തിരുവനന്തപുരത്തും ഓരോ സ്‌കൂൾ പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here