അന്തര്‍ സംസ്ഥാന ബസ്സ് സൂചനാ സമരത്തെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തില്‍
അന്തര്‍ സംസ്ഥാന ബസ്സ് സൂചനാ സമരത്തെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തില്‍. കോഴിക്കോട്ട് നിരവധി യാത്രക്കാര്‍ സമരം അറിയാതെ വലഞ്ഞു. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവരെ മുന്‍കൂട്ടി അറിയിച്ചില്ലെന്ന് യാത്രക്കാരുടെ പരാതി.
കോഴിക്കോട്,വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന ബസ്സുകളാണ് പണിമുടക്കിയത് .പണിമുടക്ക് അറിയാതെ കോഴിക്കോട് പാളയത്ത് എത്തിയവര്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടി .പണിമുടക്ക് ഫോണ്‍മാര്‍ഗം യാത്രക്കാരെ അറിയിച്ചതായി ബസ്സ് ഉടമകള്‍ പറയുന്നുണ്ടെങ്കിലും ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവരെ പണിമുടക്ക് ആരും അറിയിച്ചിട്ടില്ല .
Read more : മലബാറില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കും
ബാഗ്ലൂര്‍ ,തിരുവനന്തപുരം ഉള്‍പ്പടെ ഉള്ള ഇടങ്ങളിലേക്ക് പോകാന്‍ ബുക്ക് ചെയ്തവര്‍ മറ്റ് മാര്‍ഗമില്ലാത ബുദ്ധി മുട്ടുന്ന സാഹചര്യവുമുണ്ട്. ഇതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
കല്ലട ബസ്സിലെത് ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പശ്ചാത്തലത്തില്‍ എല്ലാവരെയും കുറ്റക്കാരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബസ്സ് ഉടമകള്‍ ആരോപിച്ചു .ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് ഇനിയും തുടരുകയാണെങ്കില്‍ അനിശ്ചിതകാലത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് ബസ്സ് ഉടമകള്‍ 24 നോട് പറഞ്ഞു . അടുത്ത ദിവസം സംസ്ഥാനത്തെ അന്തര്‍ സംസ്ഥാന ബസ്സുടമകള്‍ യോഗം ചേരും. തുടര്‍ന്ന് ഗതാഗത മന്ത്രിയെ ഉള്‍പ്പടെ കാണുന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും.
കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട് പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ചേര്‍ന്ന് പരിശോധന നടത്തി വരികയാണ്. മാത്രമല്ല, സ്വകാര്യ ബസ്സുകളിലെ ജീവനക്കര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന കാര്യവും അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. എന്നാല്‍ യാത്രക്കാരുമായി സര്‍വ്വീസ് നടത്തുമ്പോള്‍ പോലീസ് നടത്തുന്ന പരിസോധന ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കാരണം ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here