സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം വിലക്കണമെന്ന് ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം കർശനമായി വിലക്കണമെന്ന് ബാലാവകാശ കമ്മീഷൻ. പുതിയ ഉത്തരവ് ഇറക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് കമ്മീഷൻ നിർദ്ദേശം നൽകി.
2017-ൽ തലശ്ശേരിയിലെ ഒരു സ്‌കൂളിൽ സഹപാഠിയുടെ ഫോട്ടോ മൊബൈലിൽ പകർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ഒരു കുട്ടി ആത്മഹത്യ ചെയ്തിരുന്നു. മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടത്. സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് സ്‌കൂളുകളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം നിരോധിക്കാൻ ബാലാവകാശ കമ്മീഷൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
12 വരെയുള്ള ക്ലാസുകളിൽ നിലവിൽ ഫോൺ ഉപയോഗത്തിനു വിദ്യാഭ്യാസവകുപ്പിന്റെ വിലക്കുണ്ട്. ക്ലാസ് സമയത്ത് അധ്യാപകരും ഫോൺ ഉപയോഗിക്കരുതെന്നും ഡിപിഐയുടെ സർക്കുലറുണ്ട്. എന്നാൽ ഇത് കൃത്യമായി പലയിടത്തും പാലിക്കുന്നില്ലെന്ന പരാതികളും ഉയർന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here