പാലാരിവട്ടം മേൽപാലത്തിന് സാരമായ വിള്ളൽ; അറ്റകുറ്റ പണികൾക്ക് മൂന്ന് മാസം വേണമെന്ന് വിദഗ്ധ സംഘം
കൊച്ചി പാലാരിവട്ടം മേൽപാലത്തിന് സാരമായ വിള്ളലുണ്ടെന്ന് ചെന്നൈ ഐഐടിയിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ. ഗർഡറുകൾക്കും പിയറുകൾക്കും ഇടയിലാണ് സാരമായ വിള്ളൽ കണ്ടെത്തിയത്. പാലത്തിന്റെ അറ്റകുറ്റ പണി പൂർത്തിയാക്കാൻ മൂന്ന് മാസം സമയമെടുക്കുമെന്നും അതുവരെ പാലം അടച്ചിടേണ്ടി വരുമെന്നും വിദഗ്ധ സംഘം വിലയിരുത്തി.
ഐഐടിയിലെ സ്ട്രക്ചറൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസർമാരുടെ നേതൃത്വത്തിലാണ് പാലത്തിൽ പരിശോധനകൾ നടത്തിയത്.കാർബൺ ഫൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാലത്തിലെ ബലപ്പെടുത്തൽ ജോലികൾ നടക്കുകയെന്നും വിദഗ്ധ സംഘം അറിയിച്ചു. ഉദ്ഘാടനം ചെയ്ത് മൂന്ന് വർഷം പിന്നിടുന്നതിന് മുമ്പേ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പാലാരിവട്ടം മേൽപാലത്തിൽ കഴിഞ്ഞ ദിവസം മുതൽ അറ്റകുറ്റ പണികൾ ആരംഭിച്ചത്.
Read Also; പാലാരിവട്ടം മേൽപാലം അറ്റകുറ്റപണികൾക്കായി അടച്ചു
ഇതേ തുടർന്ന് പാലം അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പാലത്തിൽ സന്ദർശനം നടത്തിയിരുന്നു.പാലത്തിന്റെ നിർമാണത്തിലും പദ്ധതി മേൽനോട്ടത്തിലും വൻ വീഴ്ചയാണ് സംഭവിച്ചതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പാലം സന്ദർശിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here