ഐഎസ് തീവ്രവാദ കേസ്; മൂന്ന് മലയാളികളെ കൂടി എൻഐഎ പ്രതി ചേർത്തു

ഐഎസ് തീവ്രവാദ കേസിൽ മൂന്ന് മലയാളികളെ കൂടി എൻഐഎ പ്രതി ചേർത്തു. രണ്ട് കാസർകോട് സ്വദേശികളെയും ഒരു കരുനാഗപ്പള്ളി സ്വദേശിയെയുമാണ് പ്രതി ചേർത്തത്. ഐഎസിന്റെ പ്രവർത്തനം രാജ്യത്ത് ശക്തിപ്പെടുത്താൻ മൂന്നുപേരും പ്രവർത്തിച്ചെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെയാണ് എൻഐഎ പ്രതി ചേർത്തത്. ഐഎസിന്റെ പ്രവർത്തനം രാജ്യത്ത് ശക്തിപ്പെടുത്താൻ മൂന്നുപേരും പ്രവർത്തിച്ചെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേരളത്തിൽ ഐഎസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ഇടപെടലുകൾ ഇവർ നടത്തിയിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു.
നിലവിൽ അഫ്ഗാനിസ്ഥാനിലുള്ള അബ്ദുൾ റാഷിദ് അബ്ദുള്ളയുമായി മൂവർക്കും ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രതികളിൽ മുഹമ്മദ് ഫൈസൽ ഖത്തറിൽ ആണ് ഉള്ളത്. ഇയാളെ നാട്ടിലെത്തിക്കാൻ നീക്കമാരംഭിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേരെയും നേരത്തെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം നിരീക്ഷണത്തിലാണ്.
സമാന കേസിൽ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് നിർണ്ണായക മൊഴികളും ലഭിച്ചു. തുടർന്നാണ് റിയാസിന്റെ സഹായികളെ പ്രതി ചേർത്ത് അന്വേഷണം ആരംഭിച്ചത്. അതേസമയം കേസിൽ കൂടുതൽ പേർ വരും ദിവസങ്ങളിൽ അറസ്റ്റിലാകുമെന്ന് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി. സ്ലീപ്പർ സെല്ലുകളുടെ വിശദ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here