ശാന്തിവനത്തിലൂടെയുള്ള വൈദ്യുത ടവർ നിർമാണ പ്രവൃത്തനങ്ങൾ കെഎസ്ഇബി പുനരാരംഭിച്ചു

താൽകാലികമായി നിർത്തിവച്ച ശാന്തിവനത്തിലൂടെയുള്ള വൈദ്യുത ടവർ നിർമാണ പ്രവൃത്തനങ്ങൾ കെഎസ്ഇബി പുനരാരംഭിച്ചു. പ്രതിഷേധവുമായി സ്ഥലം ഉടമ മിനി മേനോനും മകൾ ഉത്തരയും അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. പിന്തുണയുമായി നിരവധി പരിസ്ഥിതി പ്രവർത്തകരും ശാന്തിവനത്തിലെത്തിയിട്ടുണ്ട്. അതേസമയം പ്രകൃതിസംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന നിലപാടാണ് സർക്കാരിന്റേതെന്നും എന്നാൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എറണാകുളം പറവൂരിലെ ശാന്തിവനത്തിലെ വൈദ്യുത ടവർ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എംഎം മണിയുടെ നിലപാടിന് പിന്നാലെയാണ് പ്രതിഷേധങ്ങൾ മറി കടന്ന് കെഎസ്ഇബി ടവർ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. കനത്ത പൊലീസ് കാവലിൽ രാവിലെ എട്ടു മണിക്ക് തന്നെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. പ്രതിഷേധവുമായി മറുവശത്തു പരിസ്ഥിതി പ്രവർത്തകരും അണി നിരന്നു. തുടർന്നാണ് സ്ഥലം ഉടമ മീന മേനോനും മകൾ ഉത്തരയും അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചത്.
സമരസമിതിക്ക് പിന്തുണയുമായി വിഡി സതീശൻ എംഎൽഎ, എം കെ പ്രസാദ്, പ്രൊഫസർ ശോഭീന്ദ്രൻ അടക്കമുള്ള പരിസ്ഥിതി പ്രവർത്തകരും എത്തി. പൈലിങ്ങിന് ശേഷമുള്ള ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. ജില്ലാ കളക്ടറുടെ നിർദേശം ലഭിച്ച സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കെഎസ്ഇബിയുടെ തീരുമാനം. എന്നാൽ ആരെ സംരക്ഷിക്കാൻ ആണ് കെഎസ്ഇബി അലൈൻമെന്റ് മാറ്റിയത് എന്ന് വ്യക്തമാക്കും വരെ സത്യാഗ്രഹം തുടരുമെന്ന് മീന മേനോൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here