പണം മോഷ്ടിച്ചുവെന്ന ആരോപണം തെളിയിക്കാൻ രാജ്‌മോഹൻ ഉണ്ണിത്താനെ വെല്ലുവിളിച്ച് സഹായി പൃഥ്വിരാജ്; വീഡിയോ

കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി സഹായി പൃഥ്വിരാജ്. തനിക്കെതിരെ രാജ് മോഹൻ ഉണ്ണിത്താൻ ഉന്നയിച്ചത് വ്യാജ ആരോപണമെന്ന് പൃഥിരാജ് പറഞ്ഞു. ഏതു പണമാണ് താൻ മോഷ്ടിച്ചതെന്ന് ഉണ്ണിത്താൻ വ്യക്തമാക്കണം. ആരോപണം തെളിയിക്കാൻ ഉണ്ണിത്താനെ വെല്ലുവിളിക്കുന്നുവെന്നും പൃഥ്വിരാജ് കൊല്ലത്ത് പറഞ്ഞു.
കാസർഗോട്ടെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാൻ രാജ്‌മോഹൻ ഉണ്ണിത്താൻ അദ്ദേഹത്തിന്റെ വിശ്വാസത്തെ മറച്ചുവെച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ ഇടുന്ന കുറി അദ്ദേഹത്തിന്റെ ദൈവത്തിന്റേതാണെന്നാണ് പറയുന്നത്. താങ്കൾ എന്തിന് വേണ്ടിയാണ് കുറി മായ്ച്ചത്? കാസർഗോട്ടെ ന്യൂനപക്ഷങ്ങളെ കളിപ്പിക്കുന്നതിന് വേണ്ടിയല്ലേ കുറി മായ്ച്ചത്? നെഞ്ചിൽ കൈവെച്ച് പറയാൻ സാധിക്കുമോ എന്തിനാണ് കുറി നീക്കിയതെന്ന്? ദൈവം തമ്പുരാൻ ഉറങ്ങി വന്നു പറഞ്ഞാലും താങ്കൾ വിശ്വാസത്തെ മാറ്റാൻ പാടില്ലായിരുന്നു. താൽക്കാലിക ലാഭത്തിന് വേണ്ടി, കാസർഗോട്ടെ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്നതിന് വേണ്ടിയാണ് താങ്കൾ കുറിമായ്ച്ചതെന്ന് താൻ വിശ്വസിക്കുന്നു. അതിന് തെളിവാണ് താൻ. തനിക്കറിയാം താങ്കൾ എന്താണ് പറഞ്ഞതെന്ന്. ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തി തന്നെയും കുടുംബത്തേയും അപമാനിക്കാൻ ശ്രമിച്ചാൻ കൊല്ലത്തെ ജനങ്ങൾ അത് വിശ്വസിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
Read more: രാജ്‌മോഹൻ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയതായി പരാതി
കൊല്ലം സ്വദേശിയായ സഹായി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെന്നു കാണിച്ചായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാതി. മേൽപറമ്പിലെ വാടക വീട്ടിൽ നിന്നും പണം നഷ്ടപെട്ടു എന്നാണ് പരാതിയിൽ പറയുന്നത്. കാസർഗോഡ് ജില്ലാ പൊലിസ് മേധാവിക്ക് നൽകിയ പരാതി മേൽപറമ്പ് പൊലിസിന് കൈമാറി.
വോട്ടെടുപ്പിന് പിന്നാലെ പണം തിരികെ ചോദിച്ചിരുന്നുവെന്നും എന്നാൽ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഉണ്ണിത്താൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഫോൺ സഹിതം ഉൾപ്പെടെയാണ് ഉണ്ണിത്താൻ പരാതി നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് സമയത്തു തന്നെ ഇത്തരത്തിൽ ഒരു പരാതി ഉയർന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന കാരണത്താൽ രാജ്‌മോഹൻ ഉണ്ണിത്താൻ ഇക്കാര്യത്തെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു. വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം പരാതി നൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഉണ്ണിത്താൻ പരാതിയുമായി കാസർഗോഡ് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here