ദേശീയപാത വികസനം; കേന്ദ്രത്തിന്റെ ഭേദഗതി ഉത്തരവിൽ അവ്യക്തതയെന്ന് മന്ത്രി ജി സുധാകരൻ

ദേശീയപാതാ വികസനം സംബന്ധിച്ച കേന്ദ്രത്തിന്റെ ഭേദഗതി ഉത്തരവിൽ അവ്യക്തതകളുണ്ടെന്ന് മന്ത്രി ജി സുധാകരൻ. മുൻഗണനാ പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കിയ ഉത്തരവോ സ്ഥലമേറ്റെടുപ്പ് നിർത്തിവെച്ചുകൊണ്ടുളള ഉത്തരവോ കേന്ദ്രം റദ്ദാക്കിയിട്ടില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് വീണ്ടും കത്തയച്ചിരിക്കുകയാണ് സംസ്ഥാനം.
ദേശീയപാതാ വികസനത്തിൽ ഒന്നാം മുൻഗണനാ പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കിയ കേന്ദ്ര നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിനെത്തുടർന്ന് വിവാദ ഉത്തരവ് റദ്ദാക്കുമെന്നും കേരളത്തോട് വിവേചനം കാണിക്കില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ഉത്തരവിൽ അവ്യക്തതകൾ നിലനിൽക്കുന്നതായാണ് മന്ത്രി ജി സുധാകരന്റെ ആക്ഷേപം.
കേരളത്തിലെ ദേശീയപാതാ വികസനം ഒന്നാം മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. സ്ഥലമേറ്റെടുക്കൽ നടപടികൾ നിർത്തിവെച്ചുകൊണ്ടുളള ഉത്തരവ് കേന്ദ്രം റദ്ദാക്കിയിട്ടില്ല. ദേശീയപാതാ വികസനത്തിന് ജില്ലകളിൽ സ്ഥലമേറ്റെടുത്തുകൊണ്ടുളള വിവരങ്ങൾ സമർപ്പിച്ചിട്ടും വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്രം തയ്യാറായില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. സമയബന്ധിതമായി അവക്ക് അംഗീകാരം നൽകി വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here