പത്തനംതിട്ട ഇളമണ്ണൂരില്‍ രണ്ടായിരം വര്‍ഷം പഴക്കം പ്രതീക്ഷിക്കുന്ന മുനിയറ കണ്ടെത്തി ; മരിച്ചു പോയവരുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന കല്ലറകളെന്ന് പുരാവസ്തുവകുപ്പ്

പത്തനംതിട്ട ഇളമണ്ണൂരില്‍ രണ്ടായിരം വര്‍ഷം പഴക്കം പ്രതീക്ഷിക്കുന്ന മുനിയറ കണ്ടെത്തി. മരിച്ചുപോയവരുടെ ഓര്‍മ്മയ്ക്കുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന ഈ കല്ലറകളില്‍ പുരാവസ്തു വകുപ്പിന്റെ ഖനനവും പരിശോധനയും നടക്കുകയാണ്.
പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഇളമണ്ണൂരില്‍ മുനിയറകളുണ്ടെന്ന് നേരത്തെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇളമ്ണ്ണൂര്‍ പൂതംകരയിലെ റബര്‍ തോട്ടത്തിലെ മുനിയറയിലാണ് പരിശോധന നടക്കുന്നത്. കേരള സര്‍വകലാശാലയുടെ പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ളവയാണ് ഇതെന്ന് വ്യക്തമായി. മഹാശിലായുഗകാലത്ത് മരിച്ചുപോയവരുടെ ഓര്‍മ്മയ്ക്കായി അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ സൂക്ഷിക്കാനായി ഉപയോഗിച്ചിരുന്ന കല്ലറയാണിതെന്നാണ് നിഗമനം. നാലു വശവും നീളമുള്ള പാറകൊണ്ട് നിര്‍മ്മിച്ച രണ്ട് മുനിയറയാണ് കണ്ടെത്തിയിട്ടുള്ളത്.
ശാസ്ത്രീയമായ പഠനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത്. ഓരോ നിശ്ചിത ദൂരം ഖനനം നടക്കുമ്പോഴും മണ്ണ് ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. അടുത്ത രണ്ടാഴ്ചകൊണ്ട് പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മുനിയറ കണ്ടെത്തിയെന്ന വിവരം അറിഞ്ഞതോടെ ദിവസവും നിരവധി പേരാണ് ഇതു കാണാനായി ഇവിടെ എത്തുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here