തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; ആവേശമായി പൂരനഗരി
തൃശൂർ പൂരവിളംബര ചടങ്ങുകൾക്ക് തുടക്കമായി. മണികണ്ഠനാലിൽ നിന്നും കൊമ്പൻ തെച്ചിക്കോട്ടുകാവ് ദേവീദാസനിൽ നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റുവാങ്ങി. പതിനായിരങ്ങളാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ പൂരനഗരിയിൽ എത്തിയിരിക്കുന്നത്. അൽപസമയത്തിനകം തെക്കേഗോപുരനട തള്ളിത്തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പുറത്തേക്കു വരും.
നെയ്തലക്കാവിൽ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് വ്യത്യസ്തമായി ലോറിയിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിച്ചത്. പൂര പ്രേമികളും ആനപ്രേമികളുമായി മുൻപെങ്ങുമില്ലാത്ത വിധം വലിയൊരു ആൾക്കൂട്ടവും ക്ഷേത്ര പരിസരത്ത് എത്തിയിട്ടുണ്ട്. തേക്കിൻകാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോൾ ആവേശത്തോടെ പുരുഷാരം ചുറ്റും കൂടി. എന്നാൽ ആർപ്പ് വിളിക്കരുതെന്ന മുന്നറിയിപ്പ് ദേവസ്വം ഭാരവാഹികൾ നൽകുന്നുണ്ടായിരുന്നു.
കർശന സുരക്ഷാ സംവിധാനങ്ങളാണ് പൂര നഗരിയിൽ ഇത്തവണയുള്ളത്. ആളുകളെ ബാരിക്കേഡ് കെട്ടിയാണ് നിയന്ത്രിച്ചത്. ആർപ്പ് വിളിച്ച് ആവേശം ബഹളമാകരുതെന്ന് സംഘാടകരുടെ നിരന്തര അഭ്യർത്ഥനകൾക്കിടെയാണ് ചടങ്ങുകൾ നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here