പ്രളയത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്കു അനുവദിച്ച പത്തരലക്ഷം രൂപയുടെ നഷ്ടപരിഹാര തുക ഉദ്യോഗസ്ഥ അലംഭാവത്തെ തുടർന്ന് പാഴായി

പ്രളയത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്കു അനുവദിച്ച പത്തരലക്ഷം രൂപയുടെ നഷ്ടപരിഹാര തുക ഉദ്യോഗസ്ഥ അലംഭാവത്തെ തുടർന്ന് പാഴായി. പത്തനംതിട്ട ജില്ലയിലെ 99 മത്സ്യത്തൊഴിലാകളികൾക്ക് അനുവദിച്ച തുകയാണ് നഷ്ടപ്പെട്ടത്. കൃത്യസമയത്ത് ട്രഷറിയിൽ നൽകത്തതും പണമില്ലാത്തതിനെ തുടർന്ന് മാറ്റിവെച്ചതുമാണ് നഷ്ടപരിഹാര തുക പാഴാകാൻ കാരണം. ഇതോടെ വള്ളവും വലയും നഷ്ടപ്പെട്ട കേരളത്തിന്റെ സൈന്യം പ്രതിസന്ധിയിലായി.
2018 ഓഗസറ്റിൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവനേപാധികൾ നഷ്ടപ്പെട്ടു. വള്ളവും വലയും നഷ്ടപ്പെട്ട ഇവർക്ക് ഇതു അറ്റകുറ്റപ്പണി നടത്തുന്നതിനും മാറ്റി വാങ്ങുന്നതിനുമായാണ് നഷ്ടപരിഹാര തുക അനുവദിച്ചത്. ഇതു സംബന്ധിച്ച് 2019 ജനുവരി 11നു ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി.
Read Also : മത്സ്യത്തൊഴിലാളികളെ പുകഴ്ത്തി യുഎന്നിൽ മുഖ്യമന്ത്രിയുടെ പ്രസംഗം: വീഡിയോ
ഇതിന്റെ അടിസ്ഥാനത്തിൽ സ്‌റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫണ്ടിൽ നിന്നും ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ ദുരന്ത നിവാരണ വകുപ്പ് 10,59,600 രൂപ അനുവദിച്ചു. 99 പേർക്കായി തുക നൽകാൻ ഫെബ്രുവരി 25നു പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഉത്തരവിറക്കി. 5200 രൂപ മുതൽ 22600 രൂപ വരെയായിരുന്നു നഷ്ടപരിഹാരം. എന്നാൽ കൃത്യ സമയത്ത് ഇതിന്റെ നടപടി പൂർത്തിയാക്കാൻ ഫിഷറീസ് വകുപ്പിനു കഴിഞ്ഞില്ല. എല്ലാ ബില്ലുകളും 27നു മുമ്പ് ട്രഷറിയിൽ നൽകണമെന്നായിരുന്നു ധനകാര്യ വകുപ്പിന്റെ നിർദ്ദേശം. എന്നാൽ 27നു ഉച്ചയ്ക്ക് ശേഷം മാത്രമാണ് നഷ്ടപരിഹാര തുകയുടെ ബില്ല് ട്രഷറിയിൽ എത്തിയത്. ഒരു മാസത്തെ സമയമുണ്ടായിട്ടും ബില്ലു തയാറാക്കുന്നിൽ ഉദ്യോഗസ്ഥർ വീഴ്ച്ച വരുത്തി.
വൈകി ട്രഷറിയിൽ എത്തിയ ബില്ല് പണമില്ലാത്തതിനാൽ ക്യൂവിലേക്ക് മാറ്റുകയായിരുന്നു. മാർച്ച് 31 കഴിഞ്ഞതോടെ ദുരന്ത നിവാരണ വകുപ്പിന്റെ് ഫണ്ടിലുള്ള ഈ പണം ഉപയോഗിക്കാതെ പാഴായി. ഇതോടെ നഷ്ടപരിഹാര തുകയും നഷ്ടപ്പെട്ടു. വള്ളവും വലയും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഇതു മറ്റൊരു പ്രഹരമായി മാറുകയും ചെയ്തു. ഇനി നഷ്ടപരിഹാര തുകയ്ക്കായി എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് കേരളത്തിന്റെ് സ്വന്തം സൈന്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here