റഫാല്‍ ഇടപാടില്‍ യുദ്ധവിമാനങ്ങളുടെ എണ്ണം കുറച്ചത് സാമ്പത്തിക പരിഗണനകള്‍ മുന്‍നിര്‍ത്തിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

റഫാല്‍ ഇടപാടില്‍ വാങ്ങുന്ന യുദ്ധ വിമാനങ്ങളുടെ എണ്ണം കുറച്ചത് സാമ്പത്തിക പരിഗണനകള്‍ മുന്‍ നിര്‍ത്തിയാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി . യു പി എ സര്‍ക്കാരിന്റെ കാലത്ത് കരാറൊപ്പിട്ട പോലെ 126 വിമാനങ്ങള്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷി സര്‍ക്കാറിനുണ്ടായിരുന്നില്ലെന്നും പടിപടിയായി കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനാകുമെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗഡ്കരി പറയുന്നു.
സത്യം പുറത്ത് വന്നു തുടങ്ങിയെന്നും രാജ്യ സുരക്ഷയില്‍ മോദി സര്‍ക്കാര്‍ ഉത്തരം മുട്ടി നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് വരണ്‍ദീപ് സുര്‍ജെവാല വിമര്‍ശിച്ചു. യുപിഎ സര്‍ക്കാറിന്റെ കാലത്ത് ഒപ്പിട്ട റാഫേല്‍ കരാറില്‍ നിന്ന് വ്യത്യസ്തമായി 126 യുദ്ധ വിമാനം എന്നത് 36 ആക്കി ചുരുക്കിയത് രാജ്യത്തിന്റെ സാമ്പത്തിക ശേഷി പരിഗണിച്ച് കൊണ്ടാണെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയും ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ നിധിന്‍ ഗഡ്ഗരിയുടെ പ്രതികരണം. അത്രയും വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള തുക സര്‍ക്കരാരിന്റെ കൈവശം ഉണ്ടായിരുന്നില്ല. പ്രതിപക്ഷം പ്രചാരണ വിഷയമാക്കിയിരിക്കെയാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ പുതിയ വെളിപ്പെടുത്തല്‍.
126 വിമാനങ്ങള്‍ വാങ്ങാനുള്ള പണം സര്‍ക്കാരിന്റെ കയ്യിലില്ലാത്തതുകൊണ്ടാണ് 36 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. കൂടുതല്‍ വിമാനങ്ങള്‍ പിന്നീട് വാങ്ങാന്‍ കഴിയും. റഫാലിന് പകരം പുതിയ ടെക്നോളജി ലഭ്യമാണെങ്കില്‍, കുറഞ്ഞ വിലയ്ക്ക് പുതിയ വിമാനങ്ങള്‍ വാങ്ങാനും സര്‍ക്കാര്‍ ഒരുക്കമാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നും ദേശസ്‌നേഹികളെന്ന് അവകാശപ്പെടുന്ന മോദി സര്‍ക്കാര്‍ രാജ്യസുരക്ഷയില്‍ വെള്ളം ചേര്‍ത്തതില്‍ ഉത്തരം മുട്ടി നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. സാമ്പത്തിക പ്രതിസന്ധിയുള്ള ഘട്ടത്തില്‍ വലിയ വിലക്ക് വിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെയും പ്രതിപക്ഷം വിമര്‍ശമുന്നയിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here