സൗദിയിൽ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട കരാർ ജീവനക്കാരുടെ ശമ്പളം വർധിച്ചതായി തൊഴിൽ മന്ത്രാലയം

സൗദിയിൽ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട കരാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വർധിച്ചതായി തൊഴിൽ മന്ത്രാലയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 18 ശതമാനം ശമ്പളം വർധിച്ചു. കൂടുതൽ സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ കണ്ടെത്താൻ കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.
കോൺട്രാക് സ്ഥാപനങ്ങളിൽ മാസം ശരാശരി 8000 സ്വദേശികൾക്ക് തൊഴിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ചെറുകിട വ്യാപാര മേഖലയിൽ മാസം 3000 സ്വദേശികളും തൊഴിൽ നേടി. കോൺട്രാക്ടിംഗ് മേഖലയിൽ ഉണ്ടായ ഉണർവും കൂടുതൽ പ്രോജക്ടുകൾ ആരംഭിച്ചതുമാണ് സ്വദേശികൾക്ക് തൊഴിൽ കണ്ടെത്താൻ സഹായകമായത്. മൂന്ന് മാസത്തിനിടെ നിയമിതരായ 25000 സ്വദേശികളിൽ 9500 പേർ പ്രൊഫഷണൽ യോഗ്യതയുളളവരാണെന്നും തൊഴിൽ മന്ത്രി അഹമദ് അൽ റാജ്ഹി പറഞ്ഞു.
സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് തൊഴിൽ മന്ത്രാലയം വിവിധ ഏജൻസികളുമായി ഒപ്പുവെച്ച കരാറുകൾ ഫലം ചെയ്യുന്നുണ്ട്. രണ്ടുമാസത്തിനിടെ 27,000 സ്വദേശികൾക്ക് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിയമനം നൽകിയതായും മന്ത്രി വ്യക്തമാക്കി.
മൂന്ന് ഘട്ടങ്ങളിലായി 12 ചെറുകിട വ്യാപാര മേഖലയിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ നടപ്പിലാക്കിയ പദ്ധതി വിജയകരമാണെന്നും മന്ത്രി അഹമദ് അൽ റാജ്ഹി പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here