അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം; വിദ്യാർത്ഥിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്

കോഴിക്കോട് നീലേശ്വരം സ്‌ക്കൂളിൽ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ വിദ്യാർത്ഥിയുടെ തടഞ്ഞുവെച്ച പരീക്ഷാ ഫലം പ്രസിദ്ധികരിച്ചു. കൊമേഴ്‌സ് വിദ്യാർത്ഥിനി അഖിലയുടെ പരീക്ഷാ ഫലമാണ് പ്രഖ്യാപിച്ചത്. വിദ്യാർത്ഥിനിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. അധ്യാപകൻ എഴുതിയ മാർക്ക് വെട്ടിക്കുറച്ചണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.
അതേസമയം, സംഭവത്തിൽ ഹയർ സെക്കൻഡറി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഹയർ സെക്കൻഡറി ഡയറക്ടർക്ക് സമർപ്പിച്ചു. പരീക്ഷാ നടത്തിപ്പിൽ ഗുരുതരമായ ക്രമക്കേട് ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് അന്വേഷണം നീണ്ട് പോവുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സേ പരീക്ഷ എഴുതാൻ താൽക്കാലിക അനുമതി നൽകണമെന്നും പരീക്ഷാ നടത്തിപ്പിൽ ഗുരുതരമായ ക്രമക്കേട് ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ നിലപാടിൽ മാറ്റം വരുത്തി സേ പരീക്ഷ എഴുതാൻ തയ്യാറാണെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌ക്കൂളിനെ അറിയിച്ചു. ജൂൺ 10നാണ് സേ പരീക്ഷ.
പ്ലസ് വണ്ണിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ പരീക്ഷയിൽ തിരുത്തൽ കണ്ട സാഹചര്യത്തിൽ പ്ലസ് വണ്ണിലെ 32 കുട്ടികൾ വീണ്ടും ഓഗസ്റ്റിൽ നടക്കുന്ന ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതേണ്ടി വരും. അതിനിടെ പരീക്ഷ എഴുതിയ പ്രതിയായ അധ്യാപകർ നിഷാദ് വി മുഹമ്മദ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കോടതി വേനൽ അവധി ആയതിനാൽ കേസ് 17 ന് പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here