ദേശീയപാത; കേരളത്തോടുള്ള കേന്ദ്രത്തിന്റെ മനോഭാവം മാറിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ

ദേശീയപാത വിഷയത്തിൽ കാറ്റഗറിയും കേരളത്തോടുള്ള മനോഭാവവും കേന്ദ്രം മാറ്റിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. കേരളത്തെ മുൻഗണനാ പട്ടിക ഒന്നിൽ നിന്ന് മാറ്റിയ നടപടി ഇതുവരെ കേന്ദ്രം പുനപരിശോധിച്ചിട്ടില്ല. ഇത് ജനങ്ങളോടുള്ള അപ്രഖ്യാപിത യുദ്ധമാണെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
ദേശീയ പാത വികസനത്തിന്റെ മുൻഗണനാപട്ടിക 1 ൽ നിന്ന് കേരളത്തെ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സർക്കാരിന്റെ സർക്കുലർ ആഴ്ചകൾക്ക് മുൻപാണ് ഇറങ്ങിയത്. കേരളത്തിൽ ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ നിർത്തിവെക്കാനും സർക്കുലറിൽ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുകയും മന്ത്രി ജി സുധാകരൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി അടക്കമുള്ളവർക്ക് കത്തയക്കുകയും ചെയ്തു. തുടർന്നാണ് ആദ്യം ഇറക്കിയ സർക്കുലർ തിരുത്തികൊണ്ട് മറ്റൊരു സർക്കുലർ കേന്ദ്രം ഇറക്കിയത്. കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന ഉറപ്പ് നിതിൻ ഗഡ്ഗരി നൽകുകയും ചെയ്തു. എന്നാൽ ഇപ്പോൾ പുറത്തിറക്കിയ വിജ്ഞാപനവും സംസ്ഥാനത്തെ ദേശീയ പാതാ വികസനം ബോധപൂർവം വൈകിപ്പിക്കുന്ന തരത്തിലുള്ളതാണെന്നാണ് വ്യക്തമായിരിക്കുന്നത്. കേരളത്തെ കാറ്റഗറി രണ്ടിൽ ഉൾപെടുത്തിയത് ഈ നീക്കത്തിന്റെ ഭാഗമാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
കേരളത്തിലെ ദേശീയ പാതാ വികസനം വൈകിപ്പിക്കാൻ ശ്രമം നടക്കുന്നതായും ഓരോ സമയത്തും ഒരോ തടസ വാദങ്ങൾ കേന്ദ്രം ഉന്നയിക്കുന്നതായും ജി സുധാകരൻ പറഞ്ഞു. ഏറ്റെടുത്ത ഭൂമിക്ക് പോലും തുക കൈമാറാതെ കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളോട് അപ്രഖ്യാപിത യുദ്ധം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗഡ്കരി അറിഞ്ഞുകൊണ്ടുള്ള നടപടിയാണെന്ന് കരുതുന്നില്ലെന്നും കേരളത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൽ അടിയന്തിര നടപടി ഉണ്ടാകണമെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here