പെരിയ ഇരട്ടക്കൊലക്കേസിൽ വീണ്ടും അറസ്റ്റ്

കാസർഗോഡ് പെരിയയിലെ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിൽ ഒരാളെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. പാക്കം സ്വദേശി സുബീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ സുബീഷ് നേരിട്ടു പങ്കെടുത്തിരുന്നു എന്നതായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്.
കൊലപാതകം നടന്ന് രണ്ട് ദിവസത്തിനകം സുബീഷ് ഷാർജയിലേക്ക് കടന്നിരുന്നു. സുബീഷിനെ നാട്ടിലെത്തിക്കാൻ റെഡ് കോർണർ അപേക്ഷ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെ തിരിച്ചെത്തിക്കാൻ ശ്രമം ഊർജിതമായതോടെയാണ് സുബീഷ് നാട്ടിലേക്ക് തിരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ മംഗലാപുരം വിമാനത്തവളത്തിൽവെച്ചാണ് സുബീഷിനെ അറസ്റ്റ് ചെയ്തത്.
Read Also : പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ സിപിഎം നേതാക്കൾക്ക് ജാമ്യം ലഭിച്ചു
ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനുശേഷം ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. ഈ മാസം 20 ന് മുൻപായി തന്നെ കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.
ഫെബ്രുവരി 17നാണ് കാസർകോട് പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here