കെവിൻ വധക്കേസ്; രണ്ട് സാക്ഷികൾ കൂടി മൊഴി മാറ്റി

കെവിൻ വധ കേസിൽ രണ്ട് സാക്ഷികൾ കൂടി മൊഴി മാറ്റി. ഇരുപത്തിയേഴാം സാക്ഷി അലൻ,
തൊണ്ണൂറ്റിയെട്ടാം സാക്ഷി സുലൈമാൻ എന്നിവരാണ് പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റിയത്.
പുനലൂർ നെല്ലിപ്പള്ളി പെട്രോൾ പമ്പിൽ വെച്ച് അഞ്ചാം പ്രതി ചാക്കോ ഒഴികെയുള്ളവർ ഗൂഢാലോചന നടത്തിയെന്നും ഇതിനു ശേഷം കോട്ടയം ഭാഗത്തേയ്ക്ക് പോയെന്നും പോലീസിനു നൽകിയ മൊഴിയിൽ അലൻ വ്യക്തമാക്കിയിരുന്നു. ഈ മൊഴിയാണ് അലൻ വിചാരണ കോടതിയിൽ മാറ്റിയത്. എട്ടാം പ്രതി നിഷാദിന്റെ വീട്ടിൽ നിന്നും ഫോൺ വീണ്ടെടുക്കുന്നത് കണ്ടുവെന്ന മൊഴിയാണ് സുലൈമാൻ തിരുത്തിയത്.
എന്നാൽ തൊണ്ണൂറ്റിമൂന്നാം സാക്ഷി രജനീഷ്, തൊണ്ണൂറ്റിയഞ്ചാം സാക്ഷി രതീഷ് എന്നിവർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. ഇതുവരെ അഞ്ച് സാക്ഷികളാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്.
Read Also : കെവിൻ വധക്കേസിൽ രണ്ട് സാക്ഷികൾ പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റി
18 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാർക്കൊപ്പം നീനു പോകാൻ തയ്യാറാവാത്തതിനെത്തുടർന്ന്, മെയ് 27-ന് നീനുവിന്‍റെ സഹോദരൻ സാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 രേഖകളുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here