അക്രമം ഉപേക്ഷിക്കാൻ സിപിഎം തയ്യാറല്ലെന്നതിന്റെ തെളിവാണ് വടകരയിലെ സ്ഥാനാർത്ഥിയ്ക്ക് നേരെയുണ്ടായ ആക്രമണമെന്ന് ചെന്നിത്തല

അക്രമം ഉപേക്ഷിക്കാൻ സിപിഎം തയ്യാറല്ലെന്നതിന്റെ തെളിവാണ് വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗം സിഒടി നസീറിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവം അപലപനീയമാണ്. തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളെ ഏത് വിധേനയും നിശബ്ദരാക്കുക എന്ന സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രമാണ് സിപിഎമ്മിനെ ഇപ്പോഴും നയിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Read Also; വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ സിപിഎം നേതാവിന് വെട്ടേറ്റു
സിപിഎം അക്രമത്തിന്റെ പാതവെടിയാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് വടകരയിലെ ആക്രമണത്തിലൂടെ വ്യക്തമാക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സിപിഎമ്മിന്റെ തെറ്റായ ചെയ്തികൾ തുറന്നുകാട്ടിയതിന്റെ പേരിലാണ് ടി.പി.ചന്ദ്രശേഖരനെ സിപിഎം കൊലപ്പെടുത്തിയത്. അതേ പാത പിന്തുടർന്നതിനാലാണ് സിഒടി നസീറിനെയും വധിക്കാൻ സിപിഎം നേതൃത്വം ശ്രമം നടത്തിയിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ പരിശീലനം ലഭിച്ച സിപിഎം ഗുണ്ടകളാണ്. മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും വടകര മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥിയുടെയും അറിവോടെയാണ് ആക്രമണം നടന്നിരിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here