ആലപ്പാട് കരിമണല്‍ ഖനനം; അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം 200-ാം ദിവസത്തിലേക്ക്

അനധികൃത കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നടന്നു വരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം 200-ാം ദിവസത്തിലേക്ക്. 201-ാം ദിവസമായ നാളെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടക്കും.
സ്റ്റോപ് മൈനിംഗ്, സേവ് ആലപ്പാട് എന്ന മുദ്രാവാക്യം ഉയര്‍ത്തി ആരംഭിച്ച ആലപ്പാട് കരിമണല്‍ വിരുദ്ധ സമരമാണ് 200 ദിവസം പിന്നിടുന്നത്. കേരളത്തില്‍ നടന്നിട്ടുള്ള പാരിസ്ഥിതിക പോരാട്ടങ്ങളില്‍ സമാനതകളില്ലാത്തതാണ് ഈ സമരം. ആലപ്പാടെന്ന കൊച്ചുഗ്രാമത്തിന്റെ നിലനില്‍പ്പിന് വേണ്ടി പ്രദേശവാസികള്‍ തുടങ്ങി വെച്ച ഈ പോരാട്ടം നവമാദ്ധ്യമങ്ങളും ദേശീയ മാധ്യമങ്ങളും വരെ ഏറ്റെടുത്തു. ലോകപ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആലപ്പാടിന്റെ മണ്ണിലെത്തി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
സമരം ശക്തമായിത്തുടങ്ങിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായെങ്കിലും, നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പിന്നീട് പാലിച്ചില്ല. സീ വാഷിംഗ് അടക്കമുള്ളവ തീരത്ത് ഇപ്പോഴും തുടരുകയാണ്. സമരം 200 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.ഇതിന്റെ ഭാഗമായി 201-ാം ദിവസമായ തിങ്കളാഴ്ച ആലപ്പാട് പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താനാണ് സമരക്കാരുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here