ചെയർമാൻ പദവി; ജോസ് കെ മാണിയും പി ജെ ജോസഫും പരസ്യ ഏറ്റുമുട്ടലിലേക്ക്

കേരള കോൺഗ്രസ് ചെയർമാൻ പദവിയെ ചൊല്ലി ജോസ് കെ മാണിയും പി ജെ ജോസഫും പരസ്യ ഏറ്റുമുട്ടലിലേക്ക്. സമവായത്തിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, സംസ്ഥാന കമ്മറ്റിയിൽ തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടുമായി ജോസ് കെ മാണി രംഗത്തെത്തി. പാർട്ടിയെ സ്‌നേഹിക്കുന്നവർ വിഭാഗീയ പ്രവർത്തനം അനുവദിക്കില്ലെന്നും ജോസ് കെ മാണി തുറന്നടിച്ചു.
കോട്ടയത്ത് നടന്ന കെ എം മാണി അനുസ്മരണത്തിന് ശേഷമാണ് ജോസ് കെ മാണി പക്ഷം നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. ചെയർമാൻ തെരഞ്ഞെടുപ്പിൽ സമവായം ഉണ്ടാകണമെന്നാണ് എല്ലാവരുടേയും അഭിപ്രായം. സമവായം ഉണ്ടായാലും സംസ്ഥാന കമ്മറ്റിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ജോസ് കെ മാണി മുന്നോട്ടുവെച്ചത്.
സംസ്ഥാന സമിതി വിളിക്കണമെന്ന ചിലരുടെ ആവശ്യത്തിൽ തെറ്റില്ലെന്നും, എന്നാൽ അതിനു മുൻപ് മറ്റു പല സമിതികളും ചേരുമെന്നും മാണി അനുസ്മരണ യോഗ ശേഷം ജോസഫ് വ്യക്തമാക്കി. പ്രശ്‌നങ്ങൾ സമവായത്തിലൂടെ രമ്യമായി പരിഹരിക്കുമെന്ന് ജോസഫ് ആവർത്തിച്ചു. തൊട്ടു പിന്നാലെയാണ് ജോസഫിനെ തള്ളി ജോസ് കെ മാണി രംഗത്തെത്തിയത്. കെ എം മാണിയുടെ അനുസ്മരണ പരിപാടിയാണ് സംഘടിപ്പിച്ചതെങ്കിലും ജോസ് കെ മാണി പക്ഷം ചടങ്ങ് ശക്തിപ്രകടനമാക്കി. മുദ്രാവാക്യം വിളികളോടെയാണ് ഗ്രൂപ്പ് പ്രവർത്തകർ ജോസ് കെ മാണിയെ എതിരേറ്റത്.
സംസ്ഥാന കമ്മിറ്റി വിളിക്കുന്ന തീരുമാനം പിജെ ജോസഫ് നീട്ടിക്കൊണ്ടു പോയാൽ വരും ദിവസങ്ങളിൽ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടൽ കനത്തേക്കും. പാർട്ടിയിലെ മേൽക്കൈ ഉപയോഗിച്ച് മാണി പക്ഷം ജോസ് കെ മാണിയുടെ കിരീടധാരണം നടത്തിയെടുത്തേക്കും. ഇതോടെ പാർട്ടി പിളർപ്പിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് ഏറുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here