വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്ക്; കേരളാ പൊലീസിന് പ്രവേശനമില്ല; വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്ന് ടിക്കാറാം മീണ

സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കേരളാ പോലീസിന് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനമുണ്ടാകില്ല. കേന്ദ്ര സേനയ്ക്കാകും സുരക്ഷാ ചുമതല. 140 അഡീഷണൽ റിട്ടേണിംഗ് ഓഫീസർമാരെ കൂടി നിയോഗിച്ചു. പന്ത്രണ്ട് മണിയോടെ വ്യക്തമായ ട്രെൻഡ് പുറത്തു വരുമെന്നും 8 മണിയോട് കൂടി വോട്ടെണ്ണൽ നടപടികൾ പൂർത്തിയാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
20 റിട്ടേണിംഗ് ഓഫീസർമാർക്ക് കീഴിൽ പോസ്റ്റൽ ബാലറ്റുകൾ എട്ടുമണിക്ക് തന്നെ എണ്ണി തുടങ്ങും. ഈ ടേബിളുകളിൽ എട്ടരയോടെയാകും വോട്ടിംഗ് മെഷീൻ എണ്ണുക. എന്നാൽ പോസ്റ്റൽ ബാലറ്റ് എണ്ണാത്ത ടേബിളുകളിൽ എട്ടു മണിക്ക് തന്നെ വോട്ടിംഗ് മെഷീൻ എണ്ണൽ ആരംഭിക്കും. രാത്രി എട്ടു മണിയോടെ വിവിപാറ്റ് എണ്ണൽ അടക്കമുള്ള പ്രക്രിയ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നു ടിക്കാറാം മീണ.
Read Also : വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് മദ്യ നിരോധനം
തിരക്കു പിടിച്ച് എണ്ണരുതെന്നും കൃത്യതക്ക് പ്രാധാന്യം നൽകണമെന്നും റിട്ടേണിംഗ് ഓഫിസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടിംഗ് മെഷിനിലെ വോട്ടും വിവി പാറ്റും തമ്മിൽ വ്യത്യാസമുണ്ടാവുമ്പോൾ വിവിപാറ്റ് വിധി സ്ഥാനാർത്ഥികൾ അംഗീകരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. കേന്ദ്ര സേനയ്ക്കാകും വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷാ ചുമതല. കേരള ആംഡ് പോലീസ് വോട്ടെണ്ണൽ നടക്കുന്ന കെട്ടിടത്തിന് സുരക്ഷ ഒരുക്കും. കേരള പൊലീസിന് വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലായിരിക്കും സുരക്ഷാ ചുമതല.
വോട്ടെടുപ്പ് ദിവസം സംസ്ഥാനത്തെ 7 വോട്ടിംഗ് മെഷീനുകളിലെ മോക് പോളിംഗ് ഡാറ്റ നീക്കാത്തത് വലിയ വിവാദം ആയിരുന്നു. ഇത് അവസാനം എണ്ണാനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here