ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് ഇ.പി ജയരാജൻ
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. കേരളത്തിൽ വലിയ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിക്കുന്നുണ്ട്. എക്‌സിറ്റ് പോളുകൾ ചില താത്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തി തിട്ടപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നു. എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.
മലബാർ മേഖലയിൽ എൽഡിഎഫിന് തിരിച്ചടിക്ക് സാധ്യതയില്ല. മലബാറിലും മുന്നണിക്ക്
മികച്ച വിജയമുണ്ടാകും. വോട്ടിങ് യന്ത്രത്തിൽ അബദ്ധമുണ്ടാകുന്ന അവസ്ഥ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഏത് ചിഹ്നത്തിൽ കുത്തിയാലും ബിജെപിക്ക് വോട്ട് പോകുന്ന അവസ്ഥയാണുണ്ടായിരുന്നത്.വോട്ടിങ് യന്ത്രത്തിന്റെ കാര്യത്തിൽ വ്യാപക ക്രമക്കേടുണ്ടായിട്ടുണ്ടെന്നും ഇ.പി ജയരാജൻ ആരോപിച്ചു.
ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാധിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.ശബരിമലയിൽ സർക്കാർ തെറ്റായൊന്നും ചെയ്തിട്ടില്ലെങ്കിലും കുറേ പേരെ കബളിപ്പിക്കാൻ വർഗീയ ശക്തികൾക്ക് കഴിഞ്ഞുവെന്നാണ് കടകംപള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഈ അഭിപ്രായത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് രംഗത്തെത്തിയിരുന്നു. ശബരിമലയിൽ സംഭവിക്കാൻ പാടില്ലാത്തതിന് കാരണക്കാർ ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും ശബരിമലയെ സംരക്ഷിക്കാനാണ് സർക്കാർ എപ്പോഴും നടപടി എടുത്തിട്ടുള്ളതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here