തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സുപ്രീംകോടതിയും; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് ഉദിത് രാജ്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിൽ സുപ്രീംകോടതിയ്ക്കും പങ്കുണ്ടോയെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് ഉദിത് രാജ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എല്ലാ വിവിപാറ്റുകളും എണ്ണേണ്ടെന്ന സുപ്രീംകോടതി വിധി ഉയർത്തിക്കാട്ടിയായിരുന്നു ഉദിത് രാജ് ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. ഉദിത് രാജിന്റെ പ്രസ്താവന ഇതിനോടകം വിവാദമായിട്ടുണ്ട്.
വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് 21 പ്രതിപക്ഷ പാർട്ടികൾ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. വോട്ടെണ്ണുമ്പോൾ വിവിപാറ്റ് സ്ലിപ്പുകൽ ആദ്യം എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വിവിപാറ്റുകൾ എണ്ണുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ രീതിയിൽ പാകപിഴവ് ഉണ്ടെന്നും അത് പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. വോട്ടിംഗ് മെഷീനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ വിവിപാറ്റിന് പ്രാധാന്യം നൽകണമെന്ന ആവശ്യവും പ്രതിപക്ഷ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദിത് രാജിന്റെ പ്രസ്താവന.
Read more: ബിജെപി എംപി ഡോക്ടർ ഉദിത് രാജ് കോൺഗ്രസിൽ ചേർന്നു
നേരത്തെ വിവിപാറ്റുകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ പുനപരിശോധനാ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. അൻപത് ശതമാനം വിവിപാറ്റുകൾ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഇരുപത്തിയഞ്ച് ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനുവേണ്ടി മനു അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here