കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം നാളെ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ നിർണായക കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ചേരും. അധ്യക്ഷൻ രാഹുൽ ഗാന്ധി യോഗത്തിലും രാജി സന്നദ്ധത അറിയിക്കുമെന്നാണ് സൂചന. അതിനിടെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഭരിക്കുന്ന കർണാടക, മധ്യപ്രദേശ് സർക്കാരുകളുടെ ഭാവിയും ആശങ്കയുടെ നിഴലിലാണ്.
ലോകസഭ തെരഞ്ഞെടുപ്പിൽ 2014നേത് സമാനമായ തോൽവി ഏറ്റു വാങ്ങി എന്നത് മാത്രമല്ല മൂന്ന് പതിറ്റാണ്ടായി കോൺഗ്രസിന്റെ കൈവശമിരുന്ന ഉത്തർ പ്രദേശിലെ അമേത്തിയിൽ രാഹുൽ പരാജയപെട്ടതും അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യാൻ ഉതകുന്ന കാര്യമാണ്. സോണിയ ഗാന്ധിയോട് രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രവർത്തക സമിതി യോഗത്തിൽ ചർച്ച ചെയ്യാമെന്നാണ് തീരുമാനം. രാഹുല്‍ രാജി സന്നദ്ധത അറിയിക്കുമെങ്കിലും അധ്യക്ഷനായി തുടരാനുള്ള പ്രമേയം പ്രവർത്തക സമിതി പാസാക്കിയേക്കും. ഉത്തർപ്രദേശ് പി സി സി അധ്യക്ഷന്‍ രാജ് ബബ്ബറും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. മധ്യപ്രദേശിലും കർണാടകയിലും കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിലും സഖ്യ കക്ഷികളുമായി തുറന്ന പോരിലുമാണ്.
ഇത് മുതലെടുത്ത് രണ്ട് സംസ്ഥാനങ്ങളിലും അധികാരം പിടക്കാനാണ് ബി ജെ പിയുടെ ശ്രമം. അവസരോചിതമായി കോണ്‍ഗ്രസ് പ്രവർത്തിച്ചില്ലെങ്കില്‍ സംസ്ഥാനങ്ങളിലെ ഭരണം പോയേക്കും. പൊതു തെരഞ്ഞെടുപ്പിലെ ഫലം പുറത്ത് വന്നതോടെ കാര്യക്ഷമതയോടെ പ്രവർത്തിക്കാവുന്ന അവസ്ഥയിലല്ല കോണ്‍ഗ്രസ് നേതൃത്വം. തോല്‍വിയുടെ ആഘാതം കനത്തതാണ്. മധ്യപ്രദേശില്‍ സ്വന്തം തട്ടകമായ ഗുണയില്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് കാലിടറി. മുഖ്യമന്ത്രി കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ഭോപ്പാലില്‍ പരാജയപ്പെട്ട മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ് എന്നിവരുടെ തമ്മിലടി ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് സീറ്റുകളും നഷ്ടപ്പെട്ട രാജസ്ഥാനിലും മുഖ്യമന്ത്രി അശോക് ഖെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ ശീത സമരം കാരണമായി. മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞെങ്കിലും പഞ്ചാപില്‍ മുഖ്യമന്ത്രി അമരീന്തർ സിംഗും മന്ത്രി സഭാംഗമായ നവജ്യോത് സിംഗും തമ്മിലുള്ള അഭിപ്രായ വ്യത്യസം മറനീക്കി പുറത്ത് വന്നിട്ടുണ്ട്. സംസ്ഥാന നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ചു പാർട്ടിയെ മുന്നോട്ടു കൊണ്ട് പോകാൻ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ലെന്ന വിമർശമാണ് ഉയരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here