ശബരിമലയിൽ സമഗ്ര വികസനം നടത്താൻ ദേവസ്വം ബോർഡ് തീരുമാനം

ശബരിമലയിൽ സമഗ്ര വികസനം നടത്താൻ ദേവസ്വം ബോർഡ് തീരുമാനം. നിലയ്ക്കലും, പമ്പയിലും നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുത ഗതിയിൽ ആരംഭിക്കാനും, തിരുവാഭരണ പാതയിൽ വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു. ശബരിമലയിലേക്കുള്ള കവാടമായ ചെങ്ങന്നൂരിൽ 18 കോടി രൂപയുടെ വികസനം നടത്താനും ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്.
739 കോടി രൂപയാണ് ശബരിമലയുടെ വികസനത്തിനായി സർക്കാർ ചിലവഴിക്കുന്നത്. ഇതിൽ റോഡ് നിർമ്മാണത്തിനും, ജലസേചനത്തിനും വകമാറ്റിയത് കഴിച്ചുള്ള തുക ശബരിമലയുടെ സമഗ്ര വികസനത്തിന് ഉപയോഗിക്കാനാണ് ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായത്. ഇടത്താവളങ്ങൾ നിർമ്മിക്കാനും, ശബരിമലയിൽ അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്താനുമാണ് ദേവസ്വം ബോർഡ് ശ്രമം. ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിൽ 18 കോടി രൂപയുടെ വികസനമാണ് ബോർഡ് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പ ഭക്തർക്ക് ചെങ്ങന്നൂരിൽ 10 കോടി രൂപ മുതൽമുടക്കിൽ താമസസൗകര്യമൊരുക്കും.
നിലയ്ക്കൽ, പമ്പ, ആറന്മുള തുടങ്ങിയ സ്ഥലങ്ങളിലെ ഭക്തർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തിരുവാഭരണപാതയിലെ 82 കിലോമീറ്ററിൽ 8 വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കും.
പ്രളയത്തിൽ നശിച്ച തിരുവാഭരണ പാതയിലെ സ്ഥലങ്ങൾ അടുത്ത മണ്ഡലകാലത്തിനു മുന്നേ ദേവസ്വം ബോർഡ് പുനർനിർമ്മിക്കും. വെള്ളപ്പൊക്കത്തിൽ പമ്പയിൽ അടിഞ്ഞ മണൽ ഉപയോഗിച്ച് സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ നിർമ്മാണപ്രവർത്തനങ്ങൾ ദ്രുതഗതിയി പൂർത്തിയാക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here