പതിനാലാം കേരളാ നിയമസഭയുടെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും

പതിനാലാം കേരളാ നിയമസഭയുടെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്പൂർണ്ണ ബജറ്റ് പാസാക്കലാണ് പ്രധാന അജണ്ട. 22 ദിവസം നീണ്ടു നിൽക്കുന്ന സഭാസമ്മേളനം ജൂലൈ 5 ന് സമാപിക്കും. അന്തരിച്ച കെ എം മാണിക്ക് ആദരാഞ്ജലിയർപ്പിച്ച് സഭ ഇന്ന് പിരിയും.
കഴിഞ്ഞ സഭാസമ്മേളനത്തിൽ ബജറ്റവതരിപ്പിച്ചിരുന്നുവെങ്കിലും നാലുമാസത്തേക്കുളള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ പിരിയുകയായിരുന്നു. അതുകൊണ്ടുതന്നെ, സമ്പൂർണ്ണ ബജറ്റ് പാസാക്കലാണ് ഈ സഭാസമ്മേളനത്തിന്റെ പ്രധാന അജണ്ട. 22 ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ രണ്ടാഴ്ചയോളം ധനാഭ്യർത്ഥന ഉപധനാഭ്യർത്ഥന ചർച്ചകൾക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. മറ്റുദിവസങ്ങളിൽ വിവിധ ബില്ലുകളും സഭയുടെ പരിഗണനക്ക് വരും. സഭാംഗമായിരിക്കെ അന്തരിച്ച കെ എം മാണിക്ക് ആദരാഞ്ജലിയർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.
റംസാൻ പ്രമാണിച്ച് ജൂൺ ആദ്യവാരം സഭ സമ്മേളിക്കില്ല. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാലു എംഎൽഎമാർ ഈ സമ്മേളന കാലയളവിൽ രാജിവെക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വമ്പൻവിജയത്തിന്റെ കരുത്തുമായാണ് പ്രതിപക്ഷം സഭയിലേക്കെത്തുന്നത്. സംസ്ഥാന സർക്കാരിനെതിരായ ജനവിധിയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അത് കണക്കിലെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നുമുളള ആവശ്യം സഭക്കകത്തും പ്രതിപക്ഷം ആവർത്തിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പുറമേ, ശബരിമല വിഷയത്തിലെ സർക്കാർ നിലപാട്, കിഫ്ബി മസാല ബോണ്ട്, പ്രളയാനന്തര പുനർനിർമാണത്തിലെ വീഴ്ചകൾ തുടങ്ങി സർക്കാരിനെതിരായ ആയുധങ്ങൾ പ്രതിപക്ഷത്തിൻറെ ആവനാഴിയിൽ അനവധിയാണ്. പ്രതിപക്ഷ നീക്കങ്ങളെ പ്രതിരോധിക്കാനുളള തന്ത്രങ്ങൾ ഭരണപക്ഷവും ആവിഷ്‌കരിക്കുന്നുണ്ട്. ചുരുക്കത്തിൽ ഭരണപ്രതിപക്ഷ വാക്‌പോരിൽ സഭാതലം പ്രക്ഷുബ്ധമാകുമെന്നുറപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here