‘ചെറിയ പെരുന്നാളിനു ശേഷം കാര്യങ്ങൾ ഈരാറ്റുപേട്ടയിൽ പറയും’; വിവാദ ഫോൺ സംഭാഷണത്തിന് വിശദീകരണവുമായി പിസി ജോർജ്ജ്

മുസ്ലിങ്ങൾക്കെതിരെ വംശീയ അധിക്ഷേപം മുഴക്കിയ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ് വിശദീകരണവുമായി രംഗത്ത്. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിശദീകരണവുമായി പിസി ജോർജ്ജ് രംഗത്തു വന്നത്. വിശദ വിവരങ്ങൾ ചെറിയ പെരുന്നാളിനു ശേഷം ഈരാറ്റുപേട്ടയിൽ വെച്ച് പറയാമെന്നാണ് പിസി ജോർജ്ജിൻ്റെ വിശദീകരനം.
പിസി ജോർജ്ജിൻ്റെ കുറിപ്പ്:
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഈരാറ്റുപേട്ടയിൽ ഉണ്ടായ സംഭവങ്ങൾ ദുഃഖകരവും ദൗർഭാഗ്യകരവുമാണ്. അതിന് അടിസ്ഥാനമായി പറയപ്പെടുന്ന ശബ്ദരേഖയെ സംബന്ധിച്ച് ഞാൻ കൊടുത്ത പരാതിയിൽ നടക്കുന്ന അന്വേഷണം പൂർത്തിയാവുമ്പോൾ അതിന്റെ സത്യാവസ്ഥ എവർക്കും ബോധ്യപ്പെടും. എന്നാൽ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാനും , സമൂഹത്തിൽ വർഗ്ഗീയചേരിതിരിവ് സൃഷ്ടിക്കുവാനും നേതൃത്വം കൊടുക്കുന്നവർ ആരാണെന്ന് ഇതിനോടകം നിങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു . പരിശുദ്ധ റമദാൻ മാസത്തിൽ ഖുറാനെ തൊട്ട് ആണയിട്ട് കള്ളം പറയുന്ന വ്യക്തികൾ ഇതിന് നേതൃത്വം കൊടുക്കുന്നു എന്ന് പറയുമ്പോൾ അവരുടെ ദുഷ്ടലാക്ക് എന്ത് എന്ന് ബോധ്യപ്പെടും. റമസാൻ മാസം ഈരാറ്റുപേട്ടയിൽ പൊതുയോഗം വച്ച് മനുഷ്യ മനസ്സുകളെ തമ്മിലകറ്റുന്നതും പരസ്പരം സ്പർദ്ധയുണ്ടാക്കുന്നതും ശരിയല്ലാത്തത് കൊണ്ട് ചെറിയ പെരുന്നാളിന് ശേഷം വിശദമായി കാര്യങ്ങൾ ഞാൻ ഈരാറ്റുപേട്ടയിൽ പറയും.
പി സി ജോർജ്ജ് MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here