പ്രശസ്ത ഡോക്ടർക്കു നേരെ കയ്യേറ്റ ശ്രമം; മതം ചോദിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്

പ്രശസ്ത ഗൈനക്കോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. അരുൺ ഗാദ്രയ്ക്കു നേരെ കയ്യേറ്റ ശ്രമം. ഒരു സംഘമാളുകൾ അദ്ദേഹത്തെ തടഞ്ഞു നിർത്തി മതം ചോദിച്ചുവെന്നും ജയ് ശ്രീറാം വിളിപ്പിച്ചുവെന്നും ‘ദ് ഹിന്ദു’ പത്രമാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ വെച്ചായിരുന്നു സംഭവം.
ബിജ്‌നോറില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഡോ. ഗാദ്രെ. ജന്തര്‍ മന്തറിനടുത്തുള്ള വൈഎംസിഎയിനടുത്തായിരുന്നു അദ്ദേഹത്തിൻ്റെ താമസം. സംഭവ ദിവസം രാവിലെ നടക്കാനിറങ്ങിയ ഗാദ്രെയെ കൊണാട്ട് പ്ലേസിന് സമീപത്തെ ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ച് ആറു മണിയോടെ ഒരു സംഘം ആളുകൾ തടഞ്ഞു നിർത്തുകയായിരുന്നു. ആറോളം പേരടങ്ങുന്ന സംഘം അദ്ദേഹത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഡോക്ടറുടെ മതം അന്വേഷിക്കുകയുമായിരുന്നു. തുടർന്ന് ഇവർ ഡോക്ടറോട് ജയ് ശ്രീറാം വിളിയ്ക്കാന്‍ ആവശ്യപ്പെട്ടു. ഭീഷണിയെ തുടര്‍ന്ന് അദ്ദേഹം പതിയെ ജയ് ശ്രീറാം വിളിച്ചെങ്കിലും ഉച്ചത്തില്‍ വിളിയ്ക്കാന്‍ അവർ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ആരോഗ്യമേഖലയില്‍ പ്രശസ്തനാണ് ഡോ. അരുണ്‍ ഗാദ്രെ. സ്വകാര്യ ആരോഗ്യമേഖലയില്‍ രോഗികളുടെ അവകാശത്തിനായി പോരാടിയ ഡോ. പ്രകാശ് ആംതെയോടൊപ്പം ദീര്‍ഘകാലം ജോലി ചെയ്തിട്ടുണ്ട്. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. വര്‍ഷങ്ങളായി മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന ഗാദ്രെയുടെ ഭാര്യ ഡോ. ജ്യോത്സ്‌ന ഗാദ്രെയും പ്രശസ്തയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here