Advertisement

തിരക്കുകൾക്കിടയിലും ‘ഇഷ്‌ക്’ കാണാൻ നിയമസഭാ സാമാജികരെത്തി; ആണത്തമെന്ന പരികൽപ്പനയെ തള്ളിക്കളയുന്ന സിനിമയെന്ന് ബൽറാം

May 29, 2019
Google News 3 minutes Read

അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘ഇഷ്‌ക്’ സിനിമയുടെ പ്രദർശനത്തിന് തിരക്കുകളെല്ലാം മാറ്റി വെച്ച് നിയമസഭാ സാമാജികരുമെത്തി. മന്ത്രിമാർക്കും എംഎൽഎമാർക്കുമായി ഇന്നലെയാണ് തിരുവനന്തപുരം അജന്ത തീയറ്ററിൽ സിനിമയുടെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, എം.എം മണി, കടന്നപ്പള്ളി രാമചന്ദ്രൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവർക്കൊപ്പം എംഎൽഎമാരും സിനിമ കാണാനെത്തിയിരുന്നു.

ആണത്തമെന്ന പരികൽപ്പനയെ പൂർണമായി തള്ളിക്കളയുന്ന സിനിമയാണ് ഇഷ്‌ക് എന്ന് ചിത്രം കണ്ട ശേഷം വി.ടി ബൽറാം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. സമകാലിക പ്രസക്തി ഏറെയുള്ളതാണ് പ്രമേയമെന്നതിൽ തർക്കമില്ലെന്നും അനുരാജിനും മുഴുവൻ ടീമിനും പ്രത്യേക അഭിനന്ദനങ്ങൾ നേരുന്നതായും ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

‘ഇഷ്ക്’ കണ്ടു. എംഎൽഎമാർക്കുള്ള പ്രത്യേക ഷോയ്ക്ക് സംവിധായകൻ അനുരാജ് മനോഹർ അടക്കമുള്ള അണിയറ പ്രവർത്തരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.

സമകാലിക പ്രസക്തി ഏറെയുള്ളതാണ് പ്രമേയമെന്നതിൽ തർക്കമില്ല. സദാചാരപ്പോലീസിംഗും സ്വകാര്യതയിലേക്കുള്ള തുറിച്ചുനോട്ടവും ആണത്തധാരണകളുമൊക്കെ നമ്മുടെ സാംസ്കാരിക മുഖ്യധാരയായി തുടരുന്നിടത്തോളം ഇതുപോലുള്ള സിനിമകൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ‘സെക്സി ദുർഗ’യുമായുള്ള ആശയ സാമ്യം ഇതിനോടകം ചർച്ചയായിട്ടുണ്ട്. അവതരണം പലപ്പോഴും ‘കോക്ടൈലി’നേയും ഓർമ്മിപ്പിച്ചു.

കഥയിൽ ചിലയിടത്ത് വേണ്ടത്ര യുക്തിഭദ്രത തോന്നിയില്ലെങ്കിലും പൊതുവിൽ തിരക്കഥ രതീഷ് രവി മനോഹരമാക്കി. ഒന്നാം പകുതിയിലെ അൽപം ലാഗ് മനപൂർവ്വമാണെന്ന് തോന്നുന്നു. ഇന്റർവെല്ലിനു ശേഷം അത് നല്ല നിലക്ക് പരിഹരിക്കപ്പെടുന്നുണ്ട്. കാസ്റ്റിംഗ് ഗംഭീരമായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഷെയ്നും ഷൈനും ആൻ ശീതളും ലിയോണയും ജാഫർ ഇടുക്കിയുമൊക്കെ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയാക്കി. ഷൈൻ ടോം ചാക്കോക്ക് ചിലപ്പോഴൊക്കെ ഫഹദ് ഫാസിലിന്റെ ഛായ.

ആണത്തമെന്ന പരികൽപ്പനയെ പൂർണ്ണമായി തള്ളിക്കളയുന്ന ക്ലൈമാക്സ് ശ്രദ്ധേയമാണ്. അനുരാജിനും മുഴുവൻ ടീമിനും പ്രത്യേക അഭിനന്ദനങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here