ഡോക്ടർ പായലിന്റേത് കൊലപാതകമെന്ന് അഭിഭാഷകൻ

ജാതിപീഡനത്തിനിരയായ ജൂനിയർ ഡോക്ടർ പായൽ തദ്വിയുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് അഭിഭാഷകൻ. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നുമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് അഭിഭാഷകൻ നിധിൻ സത്പുത് പറയുന്നു. പായലിന്റെ കഴുത്തിലും ശരീര ഭാഗങ്ങളിലും മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പായലിന്റേത് കൊലാപാതകമാണോ എന്ന് അന്വേഷിക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. നിധിൻ സത്പുത് ഇക്കാര്യം കോടതിയെ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ സെൻട്രലിലെ ബിവൈഎൽ നായർ ആശുപത്രിയിയിൽ ഡോക്ടർ പായലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത ജാതിപീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നായിരുന്നു പുറത്തു വന്ന വിവരം. പായലിനെ ആത്മഹത്യയിലേക്ക് നയിച്ചെന്ന കാരണത്താൽ ഡോക്ടർമാരായ ഭക്തി മൊഹാറ, അഹൂജ, അങ്കിത ഖാൻഡേവാൾ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവർ വളരെ ക്രൂരമായ രീതിയിലാണ് ജാതിയിൽ താഴ്ന്ന പായലിനോട് പെരുമാറിയിരുന്നതെന്നായിരുന്നു ഉയർന്ന പരാതി.
എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സാഹചര്യ തെളിവുകളും വിരൽ ചൂണ്ടുന്നത് പായലിനെ കൊലപ്പെടുത്തിയതാകാം എന്നതിലേക്കാണ്. കുറ്റാരോപിതരായ മൂന്നു ഡോക്ടർമാരെയും 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുതരണമെന്നാണ് പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here