പാലാരിവട്ടം പാലത്തിലെ ഗുരുതര കേടുപാടുകൾ പരിഹരിച്ചതായി വിദഗ്ധർ; ജൂൺ ഒന്നിന് ഗതാഗതം പുനഃരാരംഭിക്കും

പാലാരിവട്ടം പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്ന് കൊടുക്കാമെന്ന് വിദഗ്ധർ. പാലത്തിലെ ഗുരുതര കേടുപാടുകൾ പരിഹരിച്ചെന്നും ജൂൺ ഒന്നിന് പാലത്തിലൂടെയുള്ള ഗതാഗതം പുനഃരാരംഭിക്കും. മഴയ്ക്ക് ശേഷം പണികൾ വീണ്ടും തുടരും.
ഡെക് കണ്ടിന്യൂയിറ്റി സാങ്കേതിക വിദ്യയിൽ പണിത പാലത്തിന്റെ എക്‌സ്പാൻഷൻ ജോയിന്റുകൾ ഉറപ്പിക്കൽ, പ്രൊഫൈൽ കറക്ഷൻ, ടാറിംഗ് ജോലികൾ എന്നിവ പൂർത്തിയായി. മദ്രാസ് ഐഐടിയിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പണിയും അവസാനവട്ട പരിശോധനയും നടന്നത്. പാലത്തിന്റെ ബലക്ഷയം, വിള്ളൽ എന്നിവയ്ക്കും താൽക്കാലിക പരിഹാരം കണ്ടിട്ടുണ്ട്. സ്‌കൂൾ തുറപ്പ് കാലം കണക്കിലെടുത്താണ് തിടുക്കപ്പെട്ട് പാലം തുറക്കുന്നത്. മഴക്കാലം മാറിയ ശേഷം വീണ്ടും പണി തുടങ്ങും. മൂന്ന് മാസക്കാലത്തെ ജോലികൾ ഇനിയും ബാക്കിയുണ്ട്.
അതേസമയം, പാലം നിർമ്മാണത്തിനുപയോഗിച്ച സിമന്റും കമ്പിയും ഗുണനിലവാരം കുറഞ്ഞതാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതുൾപ്പെടെ വ്യാപക ക്രമക്കേട് പാലം പണിയിൽ നടന്നതായാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കരാറുകാരൻ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here