പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താക്കപ്പെട്ട വിമുക്ത ഭടന് നീതി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി
ഇന്ത്യൻ ആർമിയിൽ 30 വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച സൈനികനെ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താക്കിയ വിഷയത്തിൽ ഇടപെട്ട് സുപ്രീംകോടതി. വിമുക്ത ഭടൻ മുഹമ്മദ് സനാവുള്ളക്ക് നീതി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പൗരത്വ രജിസ്റ്ററിന്റെ കോഡിനേറ്റർ പ്രതീക് ഹലേജയ്ക്കാണ് കോടതി ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.
സനാവുള്ളയെ വിദേശിയെനന് ആരോപിച്ച് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് സുപ്രീംകോടതിയുടെ നിർദേശം. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജൂലൈ 31ന് മുമ്പ് തീർപ്പാക്കാൻ നേരത്തെ കോടതി നിർദേശിച്ചിരുന്നു. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനെന്ന് ആരോപിച്ചാണ്് സനാവുള്ളയ്‌ക്കെതിരെ പൊലീസ് നടപടിയെടുത്തത്. നടപടിക്രമങ്ങൾ വെട്ടിച്ചുരുക്കരുതെന്നും സനാവുള്ളയ്ക്ക് നീതിയുക്തമായ വിചാരണ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
അസാം സ്വദേശിയായ മുഹമ്മദ് സനാവുള്ള സൈന്യത്തിൽ നിന്നും വിരമിച്ചശേഷം ആസാം ബോർഡർ പൊലിസിൽ സബ് ഇൻസ്‌പെക്ടറായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റാണിത്. ഈ യൂണിറ്റ് തന്നെയാണ് ഇപ്പോൾ സനാവുള്ളയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹം ഇപ്പോൾ ഡീറ്റെൻഷൻ സെന്ററിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here