ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള ശ്രമം: തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം; ട്വിറ്ററിൽ ട്രെൻഡിംഗ്
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് ദക്ഷിണേന്ത്യയിൽ പ്രതിഷേധം വ്യാപിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള തന്ത്രമാണ് വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് എന്നാരോപിച്ച് തമിഴ്നാട്ടിൽ കനത്ത പ്രതിഷേധമാണ് നടക്കുന്നത്.
സ്കൂളുകളിൽ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ പ്രദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനും ഒപ്പം ഹിന്ദിയും നിർബന്ധമായി പഠിപ്പിക്കണമെന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിൽ പറയുന്നത്. പ്രതിഷേധം വ്യാപകമായതോടെ തമിഴ്നാട്ടിൽ ഈ നയം നടപ്പിലാക്കില്ലെന്നും സ്കൂളുകളിൽ തമിഴും ഇംഗ്ലീഷും പഠിപ്പിക്കുന്ന നയം തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി കെ.എ. ശെങ്കോട്ടയ്യൻ അറിയിച്ചു.
നിർബന്ധിത ഹിന്ദി പരിശീലനത്തിനെതിരായ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിംഗാണ്. സ്റ്റോപ് ഹിന്ദി ഇംപോസിഷൻ, ടിഎൻ എഗനസ്റ്റ് ഹിന്ദി ഇംപോസിഷൻ എന്നീ ഹാഷ്ടാഗുകളിലാണ് പ്രതിഷേധം.
രണ്ടാം മോദി സർക്കാരിൽ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള പുതിയ മന്ത്രി രമേഷ് പൊഖ്റിയാൽ നിഷാങ്കിന് ദേശീയ വിദ്യാഭ്യാസ നയം 2019-ന്റെ കരട് റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ഡോ. കസ്തൂരിരംഗൻ സമിതി കൈമാറിയത്. പുതിയ കരട് റിപ്പോർട്ടിൻമേൽ ജൂണ്‍ 30 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. ദേശീയ വിദ്യാഭ്യാസം നയം ഉടൻ നടപ്പാക്കുമെന്നാണ് മന്ത്രി പറഞ്ഞത്.
30 വർഷത്തിനു ശേഷമാണ് രാജ്യത്തെ പുതിയ വിദ്യാഭ്യാസം നയം നടപ്പാക്കാൻ ഒരുങ്ങുന്നത്. വിദ്യാഭ്യാസ സംബന്ധമായ എല്ലാ പുതിയ പദ്ധതികളും നടപ്പാക്കാൻ രാഷ്ട്രീയ ശിക്ഷാ ആയോഗ് എന്ന പേരിൽ പുതിയൊരു ഉന്നതാധികാര ബോഡി ഉണ്ടാക്കണം. അതിന് പുറമേ സംസ്ഥാനങ്ങൾക്ക് രാജ്യശിക്ഷ ആയോഗ് അല്ലെങ്കില്‍ സ്റ്റേറ്റ് എഡ്യുക്കേഷൻ കമ്മീഷൻ രൂപീകരിക്കാം എന്നും നിർദേശമുണ്ട്. വിദ്യാഭ്യാസ അവകാശ പരിധി 18 വയസുവരെ ആക്കണമെന്നും നിർദേശമുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here