Advertisement

പാക്കിസ്ഥാന്റെ വഴിയേ ശ്രീലങ്കയും; ആറ് വിക്കറ്റുകൾ നഷ്ടം

June 1, 2019
0 minutes Read

ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച. ആറ് വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. മൂന്നു വിക്കറ്റെടുത്ത മാറ്റ് ഹെൻറിയാണ് ശ്രീലങ്കൻ ബാറ്റിംഗിനെ കശാപ്പു ചെയ്തത്. 29 റൺസെടുത്ത കുശാൽ പെരേര മാത്രമാണ് കിവീസ് പേസ് ആക്രമണത്തെ അതിജീവിച്ചത്.

ആദ്യ പന്ത് തന്നെ ബൗണ്ടറിയടിച്ച് തുടങ്ങിയ ശ്രീലങ്കയ്ക്ക് രണ്ടാം പന്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി. ലഹിരു തിരിമന്നെയെ വിക്കറ്റിനു മുന്നിൽ കുരുക്കിയ മാറ്റ് ഹെൻറി മത്സരത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. തുടർന്ന് ക്യാപ്റ്റൻ ദിമുത് കരുണരത്നെയും കുശാൽ പെരേരയും ചേർന്ന് ശ്രീലങ്കൻ ഇന്നിംസിന് ദിശാബോധം നൽകി. 42 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷമാണ് ആ സഖ്യം വേർപിരിയുന്നത്. വളരെ മികച്ച നിലയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന കുശാൽ പെരേര മാറ്റ് ഹെൻറിയുടെ പന്തിൽ ഒരു ലോഫ്റ്റഡ് ഷോട്ടിനു ശ്രമിച്ച് കോളിൻ ഡി ഗ്രാൻഡ്‌ഹോമിൻ്റെ കൈകളിൽ അവസാനിച്ചു. 24 പന്തുകളിൽ 29 റൺസെടുത്ത ശേഷമാണ് കുശാൽ മടങ്ങിയത്. തൊട്ടടുത്ത പന്തിൽ കുശാൽ മെൻഡിസിനെ നേരിട്ട ആദ്യ പന്തിൽ തന്നെ സ്ലിപ്പിൽ ഗപ്റ്റിലിൻ്റെ കൈകളിലെത്തിച്ച ഹെൻറി തൻ്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

12ആം ഓവറിൽ ധനഞ്ജയ ഡിസിൽവ (4), 15ആം ഓവറിൽ ആഞ്ജലോ മാത്യൂസ് (0), 16ആം ഓവറിൽ ജീവൻ മെൻഡിസ് (1) എന്നിവർ കൂടി കിവീസ് പേസിനു മുന്നിൽ വീണു. മാത്യൂസിനെ ഗ്രാൻഡ്‌ഹോം ടോം ലതമിൻ്റെ കൈകളിൽ എത്തിച്ചപ്പോൾ മറ്റ് രണ്ട് പേരെയും ലോക്കീ ഫെർഗൂസനാണ് പുറത്താക്കിയത്. ഡിസിൽവ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയും ജെവൻ മെൻഡിസ് നീഷമിൻ്റെ കൈകളിൽ അവസാനിക്കുകയുമായിരുന്നു.

ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും പിടിച്ച് നിൽക്കുന്ന ക്യാപ്റ്റൻ കരുണ രത്നെയിലാണ് ശ്രീലങ്കൻ പ്രതീക്ഷകൾ. 18 ഓവർ അവസാനിക്കുമ്പോൾ ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തിൽ 82 റൺസെടുത്തിട്ടുണ്ട്. 26 റൺസുമായി കരുണ രത്നെയും 14 റൺസുമായി തിസാര പെരേരെയും പുറത്താവാതെ നിൽക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top