മലപ്പുറം ജില്ലയില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മലപ്പുറം ജില്ലയില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കൂടാതെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയും, മണിക്കൂറില്‍ 30 – 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നു.
ആയതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണിവരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു.
വൈകിട്ട് 4 മണി മുതല്‍ കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതില്‍ നിന്നും വിലക്കുക. രാത്രി കാലങ്ങളില്‍ വൈദ്യുത ഉപകരണങ്ങളുടെ കേബിളുകള്‍ രാത്രി കാലത്തുണ്ടാവുന്ന ഇടിമിന്നലില്‍നിന്നും കേടുപാടുകള്‍ ഉണ്ടാവാതിരിക്കാനായി ഊരി ഇടാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
മഴക്കാര്‍ കാണുമ്പോള്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാന്‍ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക. തുടങ്ങിയവയാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍. സംസാരശേഷി പരിമിതര്‍ക്കുള്ള ഇടിമിന്നല്‍ സുരക്ഷ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ദൃശ്യ സന്ദേശം അനുബന്ധമായി ചേര്‍ക്കുന്നു.
സംസാരശേഷി പരിമിതര്‍ക്കുള്ള ആംഗ്യ സന്ദേശം – https://www.youtube.com/watch?v=So1uMkDyzd4
ദൃശ്യമാധ്യമങ്ങള്‍ സംസാരശേഷി പരിമിതര്‍ക്കായി ഈ ആംഗ്യ സന്ദേശം പ്രദര്‍ശിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here