നിപ: പരിശോധനാ ഫലം ഏഴരയോടെ; തെറ്റായ പ്രചാരണങ്ങൾക്കെതിരെ കടുത്ത നടപടിയെടുക്കാൻ പൊലീസിനു നിർദ്ദേശം

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ സംശയിക്കുന്ന സാഹചര്യത്തില്‍ പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനഫലം രാത്രി ഏഴരയ്ക്ക് ലഭിച്ചേക്കും. ഔദ്യോഗിക ഫലം പുറത്തു വിടുന്നതിനു മുൻപ് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് പൊലീസിനെ ചുമതലപ്പെടുത്തി.
അതേ സമയം നിപ സാധ്യതയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുമായി ഫോണില്‍ സംസാരിച്ചു. എല്ലാവിധ സഹായവും നല്‍കുമെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കൊച്ചിയില്‍ കണ്‍ട്രോള്‍ റൂം തുറക്കും. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എറണാകുളം കളക്ടേറ്റിലാണ് കണ്‍ട്രോള്‍ റൂം തുറന്നത്. എറണാകുളത്തും പരിസര പ്രദേശത്തും ഏത് ആശുപത്രിയിലും നിപ രോഗ സംശയത്തോടെ ആരെങ്കിലും എത്തിയാല്‍ അപ്പപ്പോള്‍ വിവരം അറിയാനും ചികിത്സയും പരിചരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
രോഗിക്ക് നിപ ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ എറണാകുളത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. കോഴിക്കോട്ടു നിന്ന് മൂന്നംഗ സംഘം ഡോക്ടര്‍മാര്‍ കൊച്ചിയിലെത്തി. പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. ആറ് പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനാകും വിധമാണ് ക്രമീകരണങ്ങള്‍. രോഗ സംശയത്തോടെ ആരെത്തിയാലും വിദഗ്ധ സംഘത്തിന്റെ പരിചരണം ഉറപ്പാക്കാനും നടപടി എടുത്തതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.തൃശൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്, നിപ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ആവശ്യത്തിന് മരുന്ന് എത്തിക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here