പെരിന്തല്‍മണ്ണയില്‍ സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
പെരിന്തല്‍മണ്ണയില്‍ സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അക്രമി സംഘത്തിലുണ്ടായിരുന്നവരെന്ന് പരിക്കേറ്റ യുവാവ് തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഭീഷണിയുള്ളതായും യുവാവിന്റെ മൊഴി.അതേസമയം യുവാവ് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി ആരോപിച്ചു.
വലമ്പൂര്‍ സ്വദേശിയായ യുവതിയെ പ്രണയിച്ചു എന്ന് ആരോപിച്ചാണ് പാതായ്ക്കര ചുണ്ടപറ്റ സ്വദേശിയായ നാഷിദ് അലിയെ മര്‍ദനത്തിന് ഇരയാക്കിയത്. പെണ്കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന ക്രിമിനല്‍ സംഘമാണ് ക്രൂരമായി മര്‍ദ്ധിച്ചത്. റെയില്‍വേ ട്രാക്കില്‍ കൊണ്ട് പോയി യുവാവിന്റെ കൈ കാലുകള്‍ ഇരുമ്പ് വടി കൊണ്ട് അടിച്ചു തകര്‍ക്കുകയായിരുന്നു.
തലകീഴായി കെട്ടിതൂക്കിയും കത്തി കൊണ്ട് വരഞ്ഞും തീ പൊള്ളിച്ചും ക്രൂര മര്‍ദ്ധനത്തിന് ഇരയാക്കിയിരുന്നു. സിനിമാ സ്റ്റയിലില്‍ ആയിരുന്നു ആക്രമണം. സംഭവത്തില്‍ യുവാവ് നല്‍കിയ പരാതിയിലാണ് പെണ്കുട്ടിയുടെ ബന്ധുക്കളായ രണ്ട് പേരെ പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഭീഷണിയുള്ളതായും മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് നാഷിദ് അലിയുടെ കുടുംബം ആവശ്യപ്പെട്ടു. പരാതി നല്‍കിയതിന്റെ വിരോധത്തില്‍ വീണ്ടും ആക്രമിക്കുമോയെന്ന ഭയമുണ്ടെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം യുവാവിനെതിരെ വലമ്പൂര്‍ സ്വാദേശിയായ പെണ്കുട്ടി രംഗത്ത് വന്നു. യുവാവ് ഭീഷണിപ്പെടുത്തിയതായായും വിവാഹം മുടക്കാന്‍ ശ്രമിച്ചതായും പെണ്കുട്ടി ആരോപിച്ചു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here