നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ അവലോകന യോഗമെന്ന് ആരോഗ്യമന്ത്രി

നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദ്യാർത്ഥിയുടെ നില സ്റ്റേബിളാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ അവലോകന യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥിയെ പരിചരിച്ച മൂന്ന് നഴ്‌സുമാരും ഒരു സുഹൃത്തും അടക്കം പനി ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന അഞ്ചുപേരുടെയും നിലയിലും പുരോഗതിയുണ്ട്. അവരുടെ പനി ഇന്നലത്തേക്കാളും കുറഞ്ഞിട്ടുണ്ട്. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇവരുടെ രക്തസാമ്പിളും സ്രവങ്ങളും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചു. അവയുടെ ഫലം നാളെ വൈകീട്ടോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പനി ബാധിതരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല. അതിനാൽ ഫലം നെഗറ്റീവാകുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. നിപ ബാധിച്ച വിദ്യാർത്ഥിയുമായി ഏതെങ്കിലും തരത്തിൽ ബന്ധം പുലർത്തിയവർ അടക്കം 311 പേരുടെ കോണ്ടാക്ട് ലിറ്റ് ആരോഗ്യവകുപ്പ് എടുത്തിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here