കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം
പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളെജിൽ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചു. ഇടുക്കി സ്വദേശി ജേക്കബ് തോമസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെ മെഡിക്കൽ കോളെജിൽ എത്തിച്ചപ്പോൾ ചികിത്സ നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ആംബുലൻസിൽവെച്ചായിരുന്നു ജേക്കബ് തോമസിന്റെ മരണം സംഭവിച്ചത്.
ബെഡും വെന്റിലേറ്ററും ഇല്ലെന്ന് പറഞ്ഞാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ മടക്കി അയച്ചത്. തുടർന്ന് മാതാ, കാരിത്താസ്, ഭാരത് തുടങ്ങിയ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയും ചികിത്സ നിഷേധിക്കുകയായിരുന്നു. നാലുമണിയോടെ മെഡിക്കൽ കോളെജിൽ തിരിച്ചെത്തിയപ്പോഴും ഡോക്ടർമാർ പരിശോധിച്ചില്ലെന്നും ആരോപണം ഉണ്ട്.
അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here