ബാലഭാസ്‌ക്കറിന്റെ മരണം; വാഹനത്തിലുണ്ടായിരുന്ന സ്വർണ്ണത്തിന്റേയും പണത്തിന്റേയും ഉറവിടം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

വയലിനിസ്റ്റ് ബാലഭാസ്‌ക്കറും കുടുംബവും അപകടത്തിൽപ്പെട്ട സമയത്ത് വാഹനത്തിലുണ്ടായിരുന്ന സ്വർണ്ണത്തിന്റെയും പണത്തിന്റെയും ഉറവിടത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു. അപകട സമയത്ത് ബാലഭാസ്‌കറിന്റെ വാഹനത്തിലുണ്ടായിരുന്ന നാൽപ്പത് പവനോളം സ്വർണ്ണത്തിന്റെയും രണ്ടു ലക്ഷത്തിലേറെ രൂപയുടെയും ഉറവിടത്തെ കുറിച്ചാണ് ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. നാൽപ്പത് പവനോളം സ്വർണ്ണവും രണ്ടു ലക്ഷത്തിലേറെ രൂപയുമാണ് വാഹനത്തിലുണ്ടായിരുന്നത്.
സ്വർണ്ണവും പണവും തങ്ങളുടേതാണെന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽവെച്ചാൽ സുരക്ഷിതമല്ലാത്തതിനാലാണ് സ്വർണം യാത്രയിൽ കൈയിൽ കരുതിയതെന്നാണ് ലക്ഷ്മിയുടെ മൊഴി. അതേസമയം അപകടമുണ്ടായപ്പോൾ വാഹനം ഓടിച്ചത് അർജുനാകാമെന്നാണ് ഫോറൻസിക് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. അർജുനുണ്ടായത് ഡ്രൈവർക്കുണ്ടാവുന്ന പരിക്കുകളാണെന്നും ബാലഭാസ്‌ക്കറിന്റെ പരിക്കുകൾ പിൻസീറ്റിലെ യാത്രക്കാരന്റേതാകാനാണ് സാധ്യതയെന്നും ഫോറൻസിക് റിപ്പോർട്ടിൽ വിശദമാക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഫോറൻസിക് മേധാവി ഡോക്ടർ ശശികലയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് നൽകിയത്. അപകടമുണ്ടായപ്പോൾ വാഹനം ഓടിച്ചത് അർജുനാണെന്ന് ബാലഭാസ്‌ക്കറിന്റെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പി ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ആശുപത്രിയിൽ കിടന്നപ്പോൾ ഇക്കാര്യം അർജുൻ തന്നോട് പറഞ്ഞിരുന്നുവെന്നും മൊഴി മാറ്റിയ ശേഷം അർജുനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും പ്രകാശ് തമ്പി മൊഴി നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here