കാലവർഷം ശക്തി പ്രാപിച്ചു; മുൻകരുതൽ നടപടികൾ ഊർജിതമാക്കി ഇടുക്കി ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചതോടെ മുൻകരുതൽ നടപടികൾ ഊർജിതമാക്കി ഇടുക്കി ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും. കഴിഞ്ഞ പ്രളയത്തിന്റെ മുറിവുകൾ ഉണക്കാത്ത ഇടുക്കി ഇത്തരം സാഹചര്യങ്ങളെ നേരിടാൻ പൂർണ്ണ സജ്ജമാണ്. പൊതുജനങ്ങൾക്ക് ആവശ്യമായ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞതവണ പ്രളയം തകർത്തെറിഞ്ഞ ഇടുക്കി ജില്ലയ്ക്ക് ഇനിയൊരു ദുരന്തം താങ്ങാനാവില്ല. ഡാമുകൾ തുറന്നതിന് പിന്നാലെ വൻ നാശനഷ്ടമാണ് ഇടുക്കി നേരിട്ടത്. ഇത്തവണ ഇടുക്കിയിൽ മഴയുടെ ശക്തിക്ക് കുറവുണ്ടെങ്കിലും മുൻകരുതലുകൾ എടുക്കുന്നതിൽ ജില്ലാ ഭരണാകൂടവും ദുരന്തനിവാരണ അതോറിറ്റിയും സജ്ജമായി കഴിഞ്ഞു. അപകടകരമായി നിൽ്ക്കുന്ന മരങ്ങൾ വെട്ടിക്കളയാനും, പ്രളയം പോലുള്ള അവസ്ഥകൾ ഉണ്ടായാൽ ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള സ്ഥലങ്ങളും മറ്റും ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്നലെ വൈകുന്നേരത്തോടെ മലങ്കര ഡാമിന്റെ 3 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു. തൊടുപുഴയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പാർട്ട് ചെയ്ത സ്ഥലങ്ങളാണ് ചെറുത്തോണിയും രാജാക്കാടും. ഈ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശവും നൽകി കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here