ഡാരില്‍ മിച്ചല്‍ ഒരിക്കലും പാകിസ്താനിലേക്ക് ഇല്ലെന്ന് പറഞ്ഞതും ടോം കറന്‍ കരഞ്ഞുപോയ നിമിഷവും വിവരിച്ച് റിഷാദ് ഹൊസൈന്‍

സംഘര്‍ഷ മേഖലകളില്‍ മത്സരങ്ങളില്‍ പങ്കെടുക്കേണ്ടി വരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ നേരിടുന്ന അപകടങ്ങളെ അടിവരയിടുന്ന തരത്തില്‍ ഒരു സംഭവം വിവരിച്ചിരിക്കുകയാണ് ബംഗ്ലാദേശ് സ്പിന്നര്‍ റിഷാദ് ഹൊസൈന്‍. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) വിവിധ ടീമുകള്‍ക്കായി കളിച്ചിരുന്ന ഇംഗ്ലീഷ് ക്രിക്കറ്റ് താരം ടോം കറന്‍, ന്യൂസിലാന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ എന്നിവരുടെ അതീവ സങ്കടകരമായ അനുഭവങ്ങളാണ് റിഷാദ് ഹൊസൈന്‍ വെളിപ്പെടുത്തുന്നത്. പിഎസ്എല്ലിന്റെ ഭാഗമായിരുന്നു ഹൊസൈനും. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ അത് പിഎസ്എല്‍ മത്സരങ്ങളെയും ബാധിച്ചു. ആക്രമണവും പ്രത്യാക്രമണവും രൂക്ഷമായതോടെ പാകിസ്താനില്‍ കുടുങ്ങിപോകുകയായിരുന്നു ക്രിക്കറ്റ് താരങ്ങള്‍. ടോം കുറാന്‍ പ്രത്യക്ഷത്തില്‍ തന്നെ ദുഃഖിതനായിരുന്നുവെന്നും ഒരു ഘട്ടത്തില്‍ നിയന്ത്രണം വിട്ട് അദ്ദേഹം കരഞ്ഞുപോയെന്നും റിഷാദ് പറഞ്ഞു. താന്‍ ഇനി ഒരിക്കലും പാകിസ്താനിലേക്ക് മടങ്ങില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് ഡാരില്‍ മിച്ചല്‍ സ്വദേശത്തേക്ക് മടങ്ങിയതെന്നും ബംഗ്ലാദേശ് താരം ചൂണ്ടിക്കാട്ടുന്നു.
സാം ബില്ലിംഗ്‌സ്, ഡാരില്‍ മിച്ചല്‍, കുശാല്‍ പെരേര, ഡേവിഡ് വീസ്, ടോം കറന്‍ തുടങ്ങിയ വിദേശ കളിക്കാരെല്ലാം ഭയപ്പാടോടെയാണ് പാകിസ്താന്‍ വിട്ടത്. ദുബായില്‍ വന്നിറങ്ങിയപ്പോള്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഇനി ഒരിക്കലും പാകിസ്താനിലേക്ക് പോകില്ലെന്ന് മിച്ചല്‍ പറഞ്ഞു. ടോം കറന്‍ വിമാനത്താവളത്തില്‍ പോയപ്പോള്‍ അവിടെ അടച്ചിട്ടിരിക്കുകയാണെന്ന് കേട്ടു. പിന്നെ അദ്ദേഹം ഒരു കൊച്ചുകുട്ടിയെപ്പോലെ കരയാന്‍ തുടങ്ങി. ഹൊസൈന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: Rishad Hossain’s Horror Experience Amid India-Pak Tensions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here