കൊല്ലത്ത് കാൻസർ രോഗിയായ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി
കൊല്ലത്ത് കാൻസർ രോഗിയായ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. അഞ്ചലിലാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ ഓട്ടോ നിർത്തിയില്ലെന്നാരോപിച്ചാണ് മർദ്ദനം. അഞ്ചൽ കരുകോൺ സ്വദേശിയായ രാജേഷിനാണ് മർദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മർദ്ദനത്തിൽ രാജേഷിന്റെ തോളെല്ലിന് ഗുരുതരമായി പരിക്കേറ്റു. മേലാകെ ചതവുകളുണ്ട്.
അഞ്ചൽ ജംഗ്ഷന് സമീപത്തുവെച്ച് പരിശോധനയ്ക്കായി ഹോം ഗാർഡ് കൈകാണിച്ചതായി രാജേഷ് പറയുന്നു. മറ്റൊരു വാഹനം മുന്നിൽ ഉണ്ടായിരുന്നതിനാൽ പറഞ്ഞിടത്ത് വാഹനം നിർത്താൻ സാധിച്ചില്ല. കുറച്ചു മുന്നോട്ട് നിർത്തിയപ്പോൾ ഹോം ഗാർഡ് വണ്ടിയിൽ കയറി താക്കോൽ ഊരിയെടുക്കുകയായിരുന്നു. തുടർന്ന് വണ്ടിയുമായി അഞ്ചൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനിൽ എത്തിയ ഉടനെ പൊലീസ് അകത്തേക്ക് തള്ളി. ഇതിനിടെ തല ചുവരിലിടിച്ചു. കൈക്ക് വിലങ്ങിട്ട് ക്രൂരമായി മർദ്ദിച്ചു. കാൻസർ രോഗിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും കേൾക്കാൻ പൊലീസ് തയ്യാറായില്ലെന്നും രാജേഷ് പറയുന്നു.
ആശുപത്രിയിലെ ചികിത്സകൾക്ക് ശേഷം അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ലെന്നും രാജേഷ് പറഞ്ഞു. സംഭവം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ശേഷമാണ് മുതിർന്ന ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടുന്നത്. അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി രാജേഷ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here