‘നവമാധ്യമത്തിലൂടെ നടത്തിയ പ്രതികരണത്തിന് ഒരാളെ ജയിലിലടാനാവില്ല’; പ്രശാന്ത് കനോജിയയെ എത്രയും വേഗം ജാമ്യത്തിൽ വിടണമെന്ന് സുപ്രീം കോടതി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ പ്രശാന്ത് കനോജിയയെ എത്രയും വേഗം ജാമ്യത്തിൽ വിടണമെന്ന് സുപ്രീം കോടതി. നവമാധ്യമത്തിലൂടെ നടത്തിയ പ്രതികരണത്തിന് ഒരാളെ ജയിലിലടാനാവില്ലെന്നും മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. പൌരൻറെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണിതെന്നും കോടതി.
എന്ത് വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തതെന്ന് കേസിൽ വാദം തുടങ്ങിയപ്പോൾ തന്നെ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ചോദിച്ചു. മാധ്യമ പ്രവർത്തകൻ ചെയ്തിരിക്കുന്നത് കൊലപാതക കുറ്റമല്ല. കനോജിയയുടെ ട്വീറ്റുകൾ തെറ്റായ സന്ദേശം നൽകുന്നുണ്ടാകാം പക്ഷെ അത് നേരിടാൻ നിയമപരാമായി മറ്റ് വഴികൾ ഉണ്ട്. അറസ്റ്റ് ചെയ്ത് ജയിലിലിടുകയല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കി. നിരന്തരമായി ട്വീറ്ററിലൂടെ വിദ്വേഷപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിൻറെ അടിസ്ഥാനത്തിലാണ് മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്‌തെന്ന് ഉത്തർപ്രദേശ് സർക്കാർ വാദിച്ചു.
Read Also : യോഗി ആദിത്യനാഥിനെതിരായ പോസ്റ്റ്; അറസ്റ്റിലായ മാധ്യമ പ്രവർത്തകന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു
എന്നാൽ പ്രശാന്ത് കനോജിയക്കെതിരായ കേസ് തുടരാമെന്നും പക്ഷെ അടിയന്തിരമായി അയാളെ ജാമ്യത്തിൽ വിടണമെന്നും കോടതി ഉത്തരവിടുയായിരുന്നു. പ്രശാന്തിന്റെ ഭാര്യ ജഗിഷ അറോറ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് വിധി പറഞ്ഞത്. നടപടി ക്രമങ്ങൾ പാലിക്കാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമാണെന്നായിരുന്നു ഹർജിയിലെ ആരോപണം. യോഗി ആദിത്യനാഥുമായി ബന്ധമുണ്ട് എന്ന് ഒരു ഒരു സ്ത്രീ മാധ്യമങ്ങളോട് അവകാശപ്പെടുന്നതിന്റെ ദൃശ്യമാണ് പ്രശാന്ത് ട്വിറ്ററിൽ പങ്കുവെച്ചത്. ഇതേ കാര്യത്തിന് ഉത്തർപ്രദേശിലെ മറ്റ് രണ്ട് മാധ്യമ പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നടപടിയെ അപലപിച്ച് എഡിറ്റേഴ്‌സ് ഗിൽഡും മാധ്യമ പ്രവർത്തക സംഘടനകളും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here